ന്യൂഡെൽഹി: എല്ലാവരും ഉപേക്ഷിച്ച കൊറോണ ബാധിച്ച് മരിച്ച 78കാരിയുടെ മരണാനന്തര ചടങ്ങുകൾ നടത്തി യുവഡോക്ടർ. ഇവരുടെ മകനും രോഗം ബാധിച്ച് ചികിത്സയിലായതോടെയാണ് മരണാനന്തര ചടങ്ങുകൾ നടത്താൻ ഡോക്ടർ മുന്നോട്ട് വന്നത്.
നോർത്ത് ഡെൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ ഡോക്ടറായ വരുൺ ഗാർഗ് ഇതെക്കുറിച്ച് അനുഭവം പങ്കുവച്ചത് ഇങ്ങനെ
“സർദാർ വല്ലഭായി പട്ടേൽ ആശുപത്രിയിൽ നിന്നാണ് എനിക്കൊരു കോൾ ലഭിക്കുന്നത്. 78കാരിയായ സ്ത്രീ കൊറോണ ബാധിച്ച് മരിച്ചുവെന്നും അവരുടെ മകനും രോഗബാധയുള്ളതിനാൽ മരണാനന്തര ചടങ്ങുകൾ നടത്താൻ ആരുമില്ലെന്നുമായിരുന്നു ജൂനിയർ ഡോക്ടർമാർ പറഞ്ഞത്. ഞാൻ ഉടൻ തന്നെ അവരുടെ ബന്ധുക്കളേയും അയൽക്കാരെയും ബന്ധപ്പെടാൻ ആവശ്യപ്പെട്ടു.
അവരാരും മരണാനന്തര ചടങ്ങുകൾ നടത്താൻ മുന്നോട്ട് വരാതായതോടെ ആ കർത്തവ്യം താൻ ഏറ്റെടുക്കുകയായിരുന്നു.അവരുടെ മകൻ്റെ സമ്മതം വാങ്ങി ഉടൻ തന്നെ മരണാനന്തര ചടങ്ങുകൾക്കുള്ള ഒരുക്കം തുടങ്ങി” ഡോക്ടർ വ്യക്തമാക്കി.
ജൂനിയർ ഡോക്ടർമാരുടെ സഹായത്തോടെ ഡെൽഹിയിലെ നിഗംബോധ് ഘാട്ടിലായിരുന്നു അവരുടെ സംസ്കാര ചടങ്ങുകൾ നടത്തിയത്. സംസ്കാര ചടങ്ങുകൾക്ക് ശേഷം ചിതാഭസ്മം നിഗംബോധ് ഘാട്ടിലെ ലോക്കറിൽ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.
37കാരനായ ഗാർഗും കുടുംബാങ്ങളും കഴിഞ്ഞയാഴ്ചയാണ് കൊറോണയിൽ നിന്ന് മുക്തി നേടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊറോണ ബാധയ്ക്ക് ശേഷം അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിച്ചത്.