Home Covid-19 മദ്യത്തിന് പകരം ആൽക്കഹോൾ അടങ്ങിയ ഹോമിയോപ്പതി മരുന്ന് കഴിച്ച് ഒമ്പത് പേർ മരിച്ചു

മദ്യത്തിന് പകരം ആൽക്കഹോൾ അടങ്ങിയ ഹോമിയോപ്പതി മരുന്ന് കഴിച്ച് ഒമ്പത് പേർ മരിച്ചു

0

ബിലാസ്പുർ: മദ്യത്തിന് പകരം ആൽക്കഹോൾ കൂടുതൽ അടങ്ങിയ ഹോമിയോപ്പതി മരുന്ന് കഴിച്ച ഒമ്പത് പേർ മരിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പുർ ജില്ലയിലാണ് സംഭവം. മരുന്ന് കഴിച്ച ആറ് പേർ ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്.

കോർമി ഗ്രാമത്തിൽ നിന്നാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ബിലാസ്പൂർ എസ്പി പ്രശാന്ത് അഗ്രവ പറഞ്ഞു. ഒൻപത് പേരിൽ നാലുപേർ ചൊവ്വാഴ്ച രാത്രി വീടുകളിൽ വെച്ചാണ് മരിച്ചത്. കമലേഷ് ധൂരി (32), അക്ഷര ധൂരി (21), രാജേഷ് ധൂരി (21), സാമ്രു ധൂരി (25) എന്നിവർ മരുന്ന് കഴിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരണമടയുകയായിരുന്നു.

മദ്യത്തിന് പകരമായി 91 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹോമിയോപ്പതി സിറപ്പ് കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പ്രശാന്ത് അഗ്രവ പറഞ്ഞു. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം കൃത്യമായി അറിയാൻ സാധിക്കുകയുള്ളു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ മൂലമാണ് മരിച്ചതെന്ന് സംശയിച്ച കുടുംബങ്ങൾ പിറ്റേന്ന് രാവിലെ അധികൃതരെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്കരിച്ചു. പിന്നാലെ ഇതേ മരുന്ന് കഴിച്ച ഗ്രാമത്തിലെ മറ്റൊരാൾ ബുധനാഴ്ച രാവിലെ മരിച്ചു.

മരണങ്ങളെക്കുറിച്ചറിഞ്ഞ പോലീസ് സ്ഥലത്തെത്തുകയും മരുന്ന് കഴിച്ച മറ്റുള്ളവരെ ആശുപത്രിലേക്ക് മാറ്റുകയും ചെയ്തു. മൂന്ന് പേർ ബുധനാഴ്ച രാത്രിയോടെ ആശുപത്രികളിൽവെച്ചാണ് മരണമടഞ്ഞത്. ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽവെച്ച് വ്യാഴാഴ്ച രാവിലെയാണ് മറ്റൊരാൾ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here