റിയോ ഡി ജനീറോ: മയക്കുമരുന്ന് കള്ളക്കടത്തുകാരും പൊലീസും തമ്മിലുണ്ടായ വെടിവെപ്പിൽ ബ്രസീലിൽ 25 പേർ കൊല്ലപ്പെട്ടു. റിയോ ഡി ജനീറോയിലെ ജാക്കറെസിൻഹോ ചേരി പരിസരത്താണ് സംഭവം.വെടിവെപ്പിൽ ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. മറ്റുള്ളവർ ചേരിയിലെ മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു.
റിയോ സംസ്ഥാനത്ത് 16 വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ പൊലീസ് ഓപ്പറേഷനാണിത്. 2007ൽ കോംപ്ലക്സോ ഡോ അലേമാവോ ചേരിയിൽ നടന്ന ഏറ്റുമുട്ടലിൽ 19 പേരാണ് കൊല്ലപ്പെട്ടത്.ആക്രമികളിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ പൊലീസ് പ്രദർശിപ്പിച്ചു.
ആറ് റൈഫിളുകൾ, 15 ഹാൻഡ്‌ഗണ്ണുകൾ, ഒരു മെഷീൻ ഗൺ, 14 ഗ്രനേഡുകൾ, ഒരു പീരങ്കി വെടിമരുന്ന് എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തിന് പുറമെ ഇവർ ചരക്ക് ട്രക്കുകൾ കൊള്ളയടിക്കുകയും ട്രെയിനിൽ യാത്രക്കാരെ കവർച്ച നടത്താറുണ്ടെന്നും പൊലീസ് അറിയിച്ചു.