വീടുകളും സുരക്ഷിതമല്ല; മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: കൊറോണ രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തില്‍ പൊതു ഇടങ്ങള്‍ എന്ന പോലെ തന്നെ വീടുകളിലും സുരക്ഷ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. വീടുകള്‍ക്കുള്ളിലും കര്‍ശന ജാഗ്രത പുലര്‍ത്തണം. ഇതിലൂടെ സമൂഹത്തിലെ രോഗവ്യാപനം കുറയ്ക്കാന്‍ കഴിയും.അല്ലെങ്കില്‍ രോഗ വ്യാപന കേന്ദ്രങ്ങളായി വീടുകള്‍ മാറുമെന്നാണ് മുന്നറിയിപ്പ്.

ലോക്ക്ഡൗണിലൂടെ സമൂഹത്തിലെ വ്യാപനം വലിയ തോതില്‍ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടത് വീടുകള്‍ക്കുള്ളിലാണ് എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. വീടുകള്‍ക്കുള്ളില്‍ രോഗ ബാധ ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യം കുറയ്ക്കണം. പുറത്ത് പോയി വരുന്നവര്‍ രോഗവാഹകരായേക്കാം. വീടുകള്‍ക്കുള്ളിലും മാസ്‌ക് ധരിക്കുന്നത് രോഗബാധ നിയന്ത്രിക്കാന്‍ സഹായിക്കും.

പ്രതിദിന കൊറോണ രോഗികളുടെ എണ്ണം അരലക്ഷത്തിലേക്ക് എത്തുമെന്ന ശക്തമായ മുന്നറിയിപ്പ് വന്നതോടെയാണ് അടിയന്തര ലോക്ഡൗണിലേക്ക് സര്‍ക്കാര്‍ കടന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഐസിയും ബെഡും വെന്റിലേറ്ററുകളുമെല്ലാം നിറഞ്ഞ അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് കൊറോണയെ പ്രതിരോധിക്കാന്‍ സ്വയം പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വിദഗ്ദ്ധര്‍ മുന്നോട്ട് വയ്ക്കുന്നത്.