പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

പത്തനംതിട്ട: ഗുരുവായൂർ- പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ ഒളിവിലായിരുന്ന പ്രതി ബാബുക്കുട്ടൻ പിടിയിലായി. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്. ഒരാഴ്ച മുമ്പായിരുന്നു പട്ടാപകൽ ട്രെയിനിൽ യുവതിക്ക് നേരെ ഇയാളുടെ ആക്രമണം.

പൊലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ബാബുക്കുട്ടന്റെ ബന്ധു വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയതത്. ഇയാള്‍ ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബാബുക്കുട്ടന്‍ ബന്ധുവിന്റെ വീട്ടില്‍ എത്തിയത്. പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ട്രെയിനിൽ വച്ച് ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന ബാബുക്കുട്ടൻ്റെ ഫോട്ടോ പരിക്കേറ്റ യുവതിയെ കാണിച്ച് ഉറപ്പു വരുത്തിയിരുന്നു. ശേഷം കേസന്വേഷിക്കുന്ന റെയിൽവേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയാണ് ബാബുക്കുട്ടൻ. രണ്ടു ഡിവൈഎസ്പിമാർ അടങ്ങുന്ന ഇരുപതംഗ സംഘമാണ് പ്രതിക്കായി അന്വേഷണം നടത്തിയത്.

വീടുമായും ബന്ധുക്കളുമായും അകന്നു കഴിയുന്നയാളാണ് ബാബുക്കുട്ടൻ. മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് പുറത്തിറങ്ങിയത്. ഇതിനു ശേഷം ഒരു തവണ മാത്രമേ വീട്ടിലെത്തിയിട്ടുള്ളുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മൊബൈൽ ഫോണും ഉപയോഗിക്കുന്നില്ല. ഇതുമൂലം ഇയാളെ കണ്ടെത്തുന്നത് പൊലീസിന് വലി വെല്ലുവിളിയായിരുന്നു.

നൂറനാട് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളത്. ട്രെയിനിൽ വച്ച് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി മാല തട്ടിയ സംഭവത്തിൽ കൊല്ലം റെയിൽവേ പോലീസ് മുമ്പ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ഹൈക്കോടതിയും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

മുളന്തുരുത്തിക്ക് സമീപമാണ് യുവതി ട്രെയിനില്‍ ആക്രമണത്തിന് ഇരയായത്. ഓടിക്കൊണ്ടിരുന്ന പുനലൂര്‍ പാസഞ്ചറില്‍ വച്ച് മുളംതുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു.

പ്രതി ആദ്യം വളയും മാലയും ഊരി നല്‍കാന്‍ അവശ്യപ്പെടുകയും തുടര്‍ന്ന് ആക്രമിക്കുകയും ആയിരുന്നു. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ ട്രെയിന്‍ കംപാര്‍ട്ടമെന്റിലേക്ക് കയറിയ പ്രതി രണ്ട് ഡോറുകളും അടച്ചു. കവര്‍ച്ചയ്ക്കും ദേഹോപദ്രവത്തിനും ഇരയായ യുവതിക്ക് ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടേണ്ടി വന്നു. കാഞ്ഞിരമറ്റത്തിനു സമീപം ഓലിപ്പുറത്തുവെച്ചായിരുന്നു സംഭവം.