ന്യൂഡെൽഹി: കൊറോണയുടെ രണ്ടാം തരംഗം രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഒരു ലോക്ഡൗൺ കൂടി പരിഗണിക്കണമെന്ന് സുപ്രീംകോടതി. സമ്പൂർണ ലോക്ഡൗണിലൂടെ കൊറോണ വ്യാപനം കുറയ്ക്കാൻ സാധിക്കുമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാൻ ആവശ്യപ്പെട്ടത്.
കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എല്ലാ മുൻകരുതലുകളും സ്വീകരിക്കണം. സമ്മേളനങ്ങളും സൂപ്പർ സ്പ്രഡർ പരിപാടികളും നിർത്തിവെയ്ക്കാനും ലോക്ഡൗൺ പരിഗണിക്കാനും കോടതി ആവശ്യപ്പെട്ടു. ലോക്ഡൗൺ മൂലമുണ്ടാകുന്ന സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് അറിയാമെന്നും അതിനാൽ എല്ലാ മുൻകരുതലുകളും എടുത്തശേഷം മാത്രമേ ലോക്ഡൗൺ ഏർപ്പെടുത്താവു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാർച്ചിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചു എന്നാണ് വിലയിരുത്തൽ. തുടർന്നും രാജ്യം ലോക്ഡൗണിലേയ്ക്ക് പോയാൽ സാമ്പത്തിക പ്രതിസന്ധികൾ വർദ്ധിക്കും എന്ന കാരണത്താലാണ് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താതിരിക്കുന്നത്.