കോവാക്‌സിൻ ബ്രസീലിയൻ വകഭേദത്തെ നേരിടാൻ പ്രാപ്തമെന്ന് ഐസിഎംആർ

ന്യൂഡെൽഹി : തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് കോവാക്‌സിൻ ബ്രസീലിയൻ വകഭേദത്തെ നേരിടാൻ പ്രാപ്തമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്‌. യു കെ വകഭേദമായ ബി .1.1.7, മഹാരാഷ്ട്രയുടെ ഇരട്ട പരിവർത്തനം, ബി .1.617 എന്നിവയ്ക്കെതിരെ പോരാടുന്നതിന് കോവാക്‌സിന് കഴിയുമെന്ന് കണ്ടെത്തിയിരുന്നു.

ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് ബ്രസീലിയൻ വകഭേദത്തിനെതിരെ കോവാക്‌സിന്റെ പ്രവർത്തനത്തെക്കുറിച്ച്‌ പഠിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവരിൽ വൈറസിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് പഠനത്തിൽ വ്യക്തമാക്കി. ഇന്ത്യയിൽ ബ്രസീലിയൻ വകഭേദം കുറവാണ്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും, ഭാരത് ബയോടെക്കുമായി സഹകരിച്ച്‌ വികസിപ്പിച്ചെടുത്ത കോവാക്‌സിൻ നിലവിൽ രാജ്യത്ത് പ്രചാരത്തിലുള്ളതാണ്. ലഭ്യമായ മറ്റൊരു കൊറോണ വാക്‌സിൻ കോവിഷീൽഡും ഇരട്ട പരിവർത്തനത്തെ നിർവീര്യമാക്കുന്നതായി കണ്ടെത്തി.