ന്യൂഡെൽഹി: വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഫലസൂചനകളിൽ
പശ്ചിമ ബംഗാളിൽ 194 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. 93 സീറ്റുകളില്‍ ബിജെപിയും അഞ്ചിടത്ത് ഇടത്-കോണ്‍ഗ്രസ് മുന്നണിയും മുന്നിട്ടുനില്‍ക്കുന്നു. ആകെ 294 സീറ്റുകളാണ് പശ്ചിമബംഗാള്‍ നിയമസഭയിലുള്ളത്. എട്ടുഘട്ടമായി 292 സീറ്റുകളിലേയ്ക്കാണ് വോട്ടിംഗ് നടന്നത്. ബാക്കി രണ്ട് സീറ്റുകളില്‍ മേയ് 16ന് തിരഞ്ഞെടുപ്പ് നടക്കും.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്നാട്ടിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. പുറത്തുവരുന്ന ആദ്യ ഫല സൂചനകളിൽ ഡിഎംകെ മുന്നേറ്റം തുടരുകയാണ്. 132 സീറ്റുകളിൽ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 98 സീറ്റുകളിലും മറ്റുള്ളവർ ഒരു സീറ്റുകളിലുമാണ് മുന്നേറുന്നത്. അതേസമയം താരമണ്ഡലമായ കോയമ്പത്തൂർ സൗത്തിൽ മക്കൾ നീതി മയ്യം (എംഎൻഎം) നേതാവ് കമൽ ഹാസൻ മുന്നിലാണ്. എം കെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ മുന്നിലാണ്. മകൻ ഉദയനിധി സ്റ്റാലിനും ലീഡ് ചെയ്യുന്നു.
വോട്ടെണ്ണൽ ആരംഭിച്ച് അദ്യ മണിക്കൂർ പിന്നിട്ടപ്പോൾ അസമിൽ എൻഡിഎ ആണ് മുന്നിൽ. 77 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് അസമിൽ തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം സീറ്റുകൾ 126 ആണ്. അസമിലെ ആദ്യഫല സൂചനകൾ ബിജെപിക്ക് അനുകൂലമാണ്. അസം തലസ്ഥാനമായ ദിരിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. അതുൽ ബോറയാണ് ദിസ്പൂരിലെ ബിജെപി സ്ഥാനാർത്ഥി. എൻഡിഎ 77, യുപിഎ 41.
പുതുച്ചേരിയിൽ ആദ്യ ഫലസൂചനകൾ എഐഎൻആർസിക്ക് അനുകൂലമായ നിലയിലാണ്. ഒൻപത് സീറ്റുകളിൽ എഐഎൻആർസി മുന്നിട്ടു നിൽക്കുന്നു. ഐഎൻസിക്ക് രണ്ട് സീറ്റുകളാണുള്ളത്. പുതുച്ചേരിയിൽ എഐഎഡിഎംകെയ്ക്ക് സീറ്റുകളൊന്നും നേടാൻ സാധിച്ചിട്ടില്ല.