കൊവിഷീൽഡ് വാക്സിൻ ലഭ്യമാകാൻ വൈകും; 18 വയസിന് മുകളിലുള്ളവരുടെ സൗജന്യ വാക്സിന് ജുലൈ വരെ കാത്തിരിക്കണം

തിരുവനന്തപുരം: കൊവിഷീൽഡ് വാക്‌സിൻ സംസ്ഥാനത്തിന് നേരിട്ട് ലഭ്യമാകാൻ മൂന്നര മാസത്തോളം സമയമെടുത്തേക്കും. 18 മുതൽ 45 വയസ് വരെയുളളവർക്ക് സൗജന്യ വിതരണത്തിനായി 70 ലക്ഷം ഡോസ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വാങ്ങാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ അവസ്ഥയിൽ ഇതിന് ജൂലായ് കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് വിവരം. എന്നാൽ ജൂലായ് കഴിഞ്ഞാലും ആവശ്യപ്പെട്ടതിൽ ചെറിയൊരു ശതമാനം മാത്രമേ ആദ്യഘട്ടത്തിൽ ലഭിക്കാൻ സാദ്ധ്യതയുളളൂവെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്ലാന്റിൽ നിലവിൽ ഉത്പാദിപ്പിക്കുന്നത് രണ്ടാംഘട്ട കരാർ പ്രകാരം കേന്ദ്ര സർക്കാരിന് നൽകേണ്ട പതിനൊന്ന് കോടി ഡോസ് വാക്‌സിനാണ്. ഇതാണ് സംസ്ഥാനത്തിന് ലഭിക്കേണ്ട വാക്‌സിൻ വൈകാനുളള പ്രധാന കാരണം. മാസം ആറുകോടി ഡോസ് വാക്‌സിൻ മാത്രമാണ് നിലവിലെ ഉത്പാദനശേഷി. കമ്പനികളിൽ നിന്നും നേരിട്ട് വാക്‌സിൻ വാങ്ങാൻ ശ്രമിക്കുന്ന സ്വകാര്യ ആശുപത്രികൾക്കും ഈ കാലതാമസം നേരിടേണ്ടി വന്നേക്കും.

മേയ് അവസാനത്തോടെ പ്രതിമാസ ഉത്പാദനം സിറം ഇൻസ്റ്റിറ്റ്യൂട്ട് വർദ്ധിപ്പിക്കുമെന്നാണ് പറയുന്നത്. എന്നാൽ പത്ത് കോടിയായി ഉയർത്തിയാലും കാലതാമസം ഏതാണ്ട് ഇത്ര തന്നെയുണ്ടാകുമെന്ന് അധികൃതർ പറയുന്നു. മുൻഗണനാക്രമം, എത്ര ഡോസുകൾ എപ്പോഴൊക്കെ നൽകാം എന്നത് തീരുമാനിക്കാനുളള സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിമാസ അവലോകന യോഗം നടക്കാനിരിക്കുന്നേയുളളൂ.

പുതുതായി നിർമിക്കുന്ന ഓരോ ബാച്ച് വാക്‌സിന്റെയും സാമ്പിളുകൾ ഹിമാചൽ പ്രദേശിലെ കസൗലി സെൻട്രൽ ഡ്രഗ്സ് ലാബോറട്ടറിയിലാണ് ഗുണനിലവാര പരിശോധന നടത്തി അംഗീകാരം വാങ്ങിക്കുന്നത്. ഇതിനുശേഷമാണ് വിതരണം. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒന്നരമാസത്തോളം സമയമെടുക്കും.

ഭാരത് ബയോടെക്കിന്റെ ഉത്പാദനശേഷി ഇതിലും വളരെയധികം കുറവാണ്. അതുകൊണ്ടു തന്നെ കൊവാക്‌സിൻ ലഭ്യമാക്കി ഈ കുറവ് പരിഹരിക്കുക എന്നതും ശ്രമകരമാണ്. 70 ലക്ഷം ഡോസ് കൊവിഷിൽഡ് വാക്‌സിനും മുപ്പത് ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.