സ്വകാര്യ ആശുപത്രികൾ നിർമ്മാതാക്കളിൽ നിന്ന് വാക്‌സിൻ വാങ്ങണം; രണ്ടാം ഡോസ് എടുക്കുന്നവർക്ക് മുൻഗണന; പുതിയ നിർദേശം പുറത്തിറക്കി

തിരുവനന്തപുരം: മെയ് ഒന്നു മുതൽ 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകി തുടങ്ങുമെന്നതിനാൽ സ്വകാര്യ ആശുപത്രികൾ ഇനി വാക്‌സിൻ നിർമ്മാതാക്കളിൽ നിന്നും നേരിട്ട് വാക്‌സിൻ വാങ്ങണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

സ്വകാര്യ കേന്ദ്രങ്ങളിൽ നിലവിൽ ലഭ്യമായിട്ടുള്ള വാക്‌സിൻ ഏപ്രിൽ 30ന് മുമ്പായി വാക്‌സിനേഷനായി ഉപയോഗിക്കണം. ഇപ്പോൾ വാങ്ങിയ വാക്‌സിന്റെ ബാക്കിയുണ്ടെങ്കിൽ മെയ് ഒന്നു മുതൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമായി 250 രൂപ നിരക്കിൽ നൽകണം. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിൻ എടുക്കാനുള്ള എല്ലാവർക്കും മുൻഗണനയനുസരിച്ച്‌ നൽകിത്തീർക്കും.

വാക്‌സിനേഷൻ സെന്ററുകളിൽ സെഷൻ ഷെഡ്യൂൾ ചെയ്യുമ്ബോൾ രണ്ടാമത്തെ ഡോസ് എടുക്കുന്നവർക്ക് മുൻഗണന നൽകും.രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്ക് മുൻഗണന നൽകിയതിന് ശേഷം മാത്രമേ ഓൺലൈൻ ബുക്കിംഗിനായി ആദ്യ ഡോസുകാർക്ക് സ്ലോട്ട് അനുവദിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

രണ്ടാം ഡോസ് കോവിഷീൽഡ് വാക്‌സിൻ 6 മുതൽ 8 ആഴ്ചയ്ക്കുള്ളിലും കോവാക്‌സിൻ 4 മുതൽ 6 ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്‌സിനേഷൻ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് കോവിൻ പോർട്ടലിൽ ലഭ്യമാകും. ഇതനുസരിച്ച്‌ വാക്‌സിനേഷൻ സെന്ററുകളിലെ മാനേജർമാർ ആശ പ്രവർത്തകരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാക്കുന്നത് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഉണ്ടാക്കുമെന്നതിനാൽ രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്ക് മുൻകൂട്ടി തീയതിയും സമയവും നിശ്ചയിച്ച്‌ അനുവദിക്കുന്നതാണ്. ആ സമയത്ത് മാത്രമേ വാക്‌സിനേഷനായി കേന്ദ്രത്തിൽ എത്താൻ പാടുള്ളൂ. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കൊറോണ പ്രതിരോധ ശീലങ്ങൾ ഉറപ്പാക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.