ട്രെയിനിൽ കവർച്ചയ്ക്കും അതിക്രമത്തിനും ഇരയായ യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി; പ്രതി ഒളിവിൽ

കൊച്ചി: യാത്രയ്ക്കിടെ ഗുരുവായൂർ- പുനലൂർ പാസഞ്ചർ ട്രെയിനിൽ കവർച്ചയ്ക്കും അതിക്രമത്തിനും ഇരയായ യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. യുവതിയുടെ തിരിച്ചറിയൽ കാർഡ് ചെങ്ങന്നൂരിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം, യുവതിയെ ആക്രമിച്ചയാളെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാൾ എറണാകുളത്തോ കോട്ടയത്തോ ഒളിവിലുണ്ടെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം രാവിലെയാണ് തീവണ്ടിയിൽ യുവതിക്ക് നേരേ അതിക്രമമുണ്ടായത്. കാഞ്ഞിരമറ്റം ഒലിപ്പുറത്തുവെച്ചായിരുന്നു സംഭവം. വനിതാ കമ്പാർട്ട്മെന്റിൽ കയറിയ യുവതിയെ അക്രമി സ്ക്രൂ ഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും ആഭരണങ്ങളും വാങ്ങിയെടുക്കുകയായിരുന്നു. പിന്നാലെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ പ്രാണരക്ഷാർഥം യുവതി ഓടുന്ന വണ്ടിയിൽനിന്ന് ചാടി. തീവണ്ടിക്ക് വേഗം കുറവായതിനാലും വീണത് മണൽത്തിട്ടയിലായതിനാലും ഗുരുതരമായി പരിക്കേറ്റിരുന്നില്ല.