ന്യൂഡെൽഹി: കൊറോണ ബാധിച്ച് ബർഖ ദത്തിന്റെ പിതാവ് എസ്.പി.ദത്ത് മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു മരണം. എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ കൊറോണ ബാധിതനായി ഏപ്രിൽ 24-നാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മകളും മുതിർന്ന മാധ്യമ പ്രവർത്തക യും ആയ ബർഖ ദത്ത് അറിച്ചത്.
‘ആശുപത്രിയിൽ പോകാൻ താത്പര്യമില്ലായിരുന്നു. രണ്ടു ദിവസത്തിനകം തിരിച്ചുകൊണ്ടുവരുമെന്ന് വാക്ക് പറഞ്ഞ് നിർബന്ധിച്ചാണ് ഞാൻ കൊണ്ടുപോയത്. എനിക്ക് ആ വാക്ക് പാലിക്കാനായില്ല’ പിതാവിന്റെ മരണത്തെ കുറിച്ച് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്.
‘എനിക്കറിയാവുന്നതിൽ ഏറ്റവും നല്ല സ്നേഹവാനായ മനുഷ്യൻ, എന്റെ അച്ഛൻ. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ പരാജയപ്പെട്ടു. ഇന്നു രാവിലെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായിട്ടാണ് ഞാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്ത് രണ്ടു ദിവസത്തിനുള്ളിൽ തിരികെ വീട്ടിലെത്തിക്കുമെന്ന് പറഞ്ഞിരുന്നു.
എനിക്ക് എന്റെ വാക്ക് പാലിക്കാൻ സാധിച്ചില്ല. ഞാൻ തോറ്റു. അദ്ദേഹം ഞങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും ലംഘിച്ചിട്ടില്ലായിരുന്നു.’ ബർഖ ദത്തിന്റെ ഹൃദയസ്പർശിയായ ട്വീറ്റിൽ പറയുന്നു.
ഏപ്രിൽ 21-നാണ് എസ്.പി ദത്തിനെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ എസ്.പി.ദത്തിന്റെ വിയോഗത്തിൽ അനുശോചിച്ചു.