സ്വകാര്യ ആശുപത്രികളിലെ കൊറോണ ചികിത്സാ നിരക്ക്; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊറോണ ചികിത്സാ നിരക്കില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ഉയര്‍ന്ന ചികിത്സാ നിരക്ക് നിയന്ത്രിക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്.

എറണാകുളം സ്വദേശിയും അഭിഭാഷകനുമായ പി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ചികിത്സാനിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ, കൊറോണ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ഇരട്ടി പണം വാങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. 25 ശതമാനം കിടക്കകള്‍ കൊറോണ ബാധിതര്‍ക്ക് വേണ്ടി മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കാസ്പ് ഇന്‍ഷുറന്‍സിനു കീഴില്‍ ചികിത്സ നല്‍കാന്‍ കൂടുതല്‍ ആശുപത്രികള്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാസ്പിലെ കുടിശ്ശിക ലഭിക്കാത്തത് മാനേജ്മെന്റുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, 15 ദിവസത്തിനകം കുടിശ്ശിക തീര്‍ക്കാന്‍ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു.