ആശുപത്രി കിടക്കയിൽ ചങ്ങല കൊണ്ട് കെട്ടിയിട്ടിരിക്കുന്നു; സിദ്ദിഖ് കാപ്പൻ്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ

കൊച്ചി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത്. യുപിയിലെ ആശുപത്രിയിൽ കാപ്പന് ചികിത്സ നിഷേധിക്കുന്നുവെന്നും കൊറോണ രോഗിയായ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും റെയ്ഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ആശുപത്രി കട്ടിലിൽ ചങ്ങലകൊണ്ട് കെട്ടിയിട്ടിരിക്കുകയാണ്. നാല് ദിവസമായി ഭക്ഷണം പോലും ലഭിക്കുന്നില്ല. ചങ്ങലകൊണ്ട് കെട്ടിയിരിക്കുന്നതിനാൽ ശുചിമുറിയിൽ പോകാൻ പോലും കഴിയുന്നില്ലെന്ന് റെയ്ഹാനത്ത് പറയുന്നു. അദ്ദേഹത്തിന്റെ ജീവൻ അത്രയധികം അപകടത്തിലാണ്. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി മനുഷ്യത്വപരമായി ഇടപെടണം. മാധ്യമപ്രവർത്തകന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രി എന്ന നിലയിൽ ഒരു കത്തെങ്കിലും അയക്കാമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. ഇനിയെങ്കിലും ഭയപ്പെടാതെ മുഖ്യമന്ത്രിക്ക് സംസാരിക്കാമല്ലോയെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

കേസ് കോടതിയിൽ നടക്കുകയാണ്. അതിൽ ഇടപെടണമെന്നല്ല മുഖ്യമന്ത്രിയോട് പറയുന്നത്. നാലുദിവസം കഴിഞ്ഞിട്ട് ഇടപെട്ടതുകൊണ്ട് കാര്യമില്ല. അത്രയേറെ ദുരിതമാണ് യുപിയിലെ ആശുപത്രിയിൽ അദ്ദേഹത്തിന്റെതെന്നും ഭാര്യ പറഞ്ഞു. കഴിഞ്ഞ ദിവസം സിദ്ദിഖ് കാപ്പന് കൊറോണ സ്ഥിരീകരിച്ചിരുന്നു.