ന്യൂഡെൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ആശങ്കയിലാണ് രാജ്യം. പ്രതിദിന രോഗികളുടെ എണ്ണവും മരണ നിരക്കും വർധിക്കുമ്പോഴും പ്രത്യാശയോടെ കൊറോണയോട് പോരാടുകയാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി രാപകലില്ലാതെ പോരാടുകയാണ് അവർ. അത്തരത്തിൽ കൊറോണ രോഗികളെ പരിചരിക്കുന്ന ഒരു നഴ്‌സാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇപ്പോൾ താരമായിരിക്കുന്നത്.
നാൻസി ആയെസ മിസ്ത്രി എന്ന യുവ നഴ്‌സിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. നാല് മാസം ഗർഭിണിയാണ് നാൻസി. തന്റെ ആരോഗ്യം പോലും മറന്നാണ് നാൻസി രോഗികൾക്കായി സേവനം ചെയ്യുന്നത്.
സൂറത്തിലെ കൊറോണ കെയർ സെന്ററിലെ രോഗികളെയാണ് നാൻസി പരിചരിക്കുന്നത്. ‘നഴ്‌സ് എന്ന നിലയിലുള്ള തന്റെ ജോലിയാണ് താൻ ചെയ്യുന്നതെന്നും രോഗികളെ പരിചരിക്കുന്നതിനെ ഒരു പ്രാർഥനയായാണ് കരുതുന്നതെന്നുമാണ് നാൻസി പറയുന്നത്. നിരവധി പേരാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ നാൻസിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.