സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കുമുള്ള കൊവിഷീൽഡ് വാക്സിൻ വില വർധിപ്പിച്ചു

ന്യൂഡെൽഹി: കൊറോണ പ്രതിരോധ വാക്സിനായ കോവിഷീൽഡിന്‍റെ വില സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചു. സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കുമാകും വാക്സിൻ നൽകുക. മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവർക്ക് കൊറോണ വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം.

കേന്ദ്രസർക്കാരിന് കോവിഷീൽഡ് ഡോസിന് 150 രൂപക്ക് തന്നെ ലഭിക്കും. വിദേശ വാക്സിനുകൾ 1500 രൂപയ്ക്കും 750 രൂപക്കുമാണ് ലഭ്യമാക്കുന്നതെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.

സർക്കാരിന്‍റെ പുതിയ നയം പ്രകാരം 50 ശതമാനം വാക്സിൻ ഡോസുകൾ കേന്ദ്രത്തിന് നൽകും. ബാക്കിയുള്ളവ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വീതിച്ചുനൽകും. സ്വകാര്യ ആശുപത്രികൾക്ക് മേയ് ഒന്നുമുതൽ കേന്ദ്രസർക്കാർ വാക്സിൻ നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു.

18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം ആരംഭിച്ചാൽ 12 ലക്ഷം വാക്സിൻ ഡോസുകൾ അധികമായി വേണ്ടിവരും. നിലവിൽ  കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം രൂക്ഷമാണ്.

വാക്സിൻ നിർമാതാക്കളായ പുണെ സെറം ഇൻസ്റ്റിറ്റ്യുട്ടിനും ഭാരത് ബയോടെക്കിനും വാക്സിൻ ഉൽപ്പാദനത്തിന് 4500 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരുന്നു.