രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റുന്നത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റുന്നത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കേരളത്തിൽ ഒഴിവുള്ള രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് എപ്പോൾ നടത്തുമെന്ന് വ്യക്തമാക്കാതെയാണ് ഹൈക്കോടതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഏപ്രിൽ 21 ന് മുൻപ് വിജ്ഞാപനം ഉണ്ടാകുമെന്ന് അറിയിച്ച കമ്മീഷൻ നിലവിലുള്ള നിയമസഭയുടെ കാലാവധി പൂർത്തിയാകും മുൻപ് തെരഞ്ഞെടുപ്പ് നടത്തുമോ എന്ന് വ്യക്തമാക്കിയില്ല.

ഏത് നിയമസഭയിലെ അംഗങ്ങൾ വോട്ട് ചെയ്യണം എന്നതല്ല പ്രധാന ഘടകമെന്നും അംഗങ്ങളുടെ ഒഴിവ് നികത്താത്ത് രാജ്യസഭയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്നതിലാണ് കമ്മീഷന്‍റെ ശദ്ധയെന്നും റിപ്പോർട്ടിലുണ്ട്.

രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കേന്ദ്ര നിയമമന്ത്രാലയം ശുപാർശ ചെയ്തിരുന്നതായി കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. പുതിയ നിയമസഭയ്ക്കാണ് ഇപ്പോഴത്തെ ജനഹിതം പ്രതിഫലിപ്പിക്കാനാകുകയെന്ന് നിയമമന്ത്രാലയം അറിയിച്ചതായും കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കമ്മീഷൻ നിലപാട് അറിയിച്ചത്.