മൻസൂറിന്റേത് രാഷ്ട്രീയക്കൊലയെന്ന് പോലീസ്; 11 പ്രതികളെ തിരിച്ചറിഞ്ഞു; അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂർ: മുസ്ലീംലീഗ് പ്രവർത്തകൻ മൻസൂറിന്റേത് രാഷ്ട്രീയക്കൊലയെന്ന് പോലീസ്. സംഭവത്തിൽ 11 പ്രതികളെ തിരിച്ചറിഞ്ഞു, സംഘർഷവുമായി ബന്ധപ്പെട്ട് ഒരു സി പി എം പ്രവർത്തകൻ കസ്റ്റഡിയിലെന്ന് കണ്ണൂർ സിറ്റി പോലീസ് കമീഷണർ ആർ ഇളങ്കോ പറഞ്ഞു.

ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തിൽ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആർ ഇളങ്കോ അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് ഒരു സി പി എം പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൻസൂറിന്റെ അയൽവാസി ഷിനോസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് പിന്നിൽ സി പി എം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തിൽ ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ (22) ആണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്‌സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പേര് ചോദിച്ച്‌ ഉറപ്പാക്കിയ ശേഷമാണ് തന്നെ ആക്രമിച്ചതെന്ന് കണ്ണൂരിൽ കൊല്ലപ്പെട്ട മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ പറയുന്നു.

ഇരുപതംഗ ഡി വൈ എഫ് ഐ സംഘമാണ് ആക്രമിച്ചത്. തന്നെ മർദ്ദിക്കുന്നത് കണ്ടാണ് സഹോദരൻ ഓടിയെത്തിയതെന്നും അക്രമികളെ പരിചയമുണ്ടെന്നും മുഹ്‌സിൻ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹ്‌സിൻ കോഴിക്കോട് ചികിത്സയിലാണ്.

കൺമുന്നിൽ വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മുഹ്‌സിന്റെ പിതാവ് അബ്ദുള്ളയും പറഞ്ഞു. ഒരു വലിയ സംഘമെത്തി മൂത്ത മകനെ വലിച്ചിറക്കി. തടയാൻ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നുവെന്നും അബ്ദുള്ള പറയുന്നു.