ന്യൂഡെൽഹി : എല്ലാവർക്കും കൊറോണ വാക്സിനേഷൻ നൽകണമെന്ന രണ്ട് മുഖ്യമന്ത്രിമാരുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. രോഗ വ്യാപനം തടയുന്നതിനാണ് മുൻഗണന എന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 45 വയസിന് താഴെയുള്ളവർക്ക് ഒരു രാജ്യത്തും കൊറോണ വാക്സിൻ നൽകിയിട്ടില്ല. ഇന്ത്യയും നൽകാൻ ഇപ്പോൾ പദ്ധതിയിടുന്നില്ല. ആവശ്യമുള്ളപ്പോൾ ഉചിതമായ തീരുമാനം എടുക്കും.
45ന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നതെന്നും ശക്തമായ മുൻകരുതൽ നടപടികളും ജാഗ്രതയുമാണ് ആവശ്യമെന്നും രാജേഷ് ഭൂഷൺ പറഞ്ഞു. രോഗം വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ എല്ലാ പ്രായത്തിലുള്ളവർക്കും നൽകണമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആവശ്യപ്പെട്ടത്.
45 വയസിന് മുകളിലുള്ളവർക്കാണ് ഇപ്പോൾ വാക്സിൻ നൽകാൻ നിർദേശമുള്ളത്. വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള പ്രായപരിധിയിൽ ഇളവ് വരുത്തുകയും, വിതരണത്തിനുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കുകയും ചെയ്താൽ മൂന്ന് മാസത്തിനുള്ളിൽ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ നൽകാൻ കഴിയുമെന്ന് കെജറിവാൾ കേന്ദ്രത്തിനയച്ച കത്തിൽ പറഞ്ഞിരുന്നു. അത് അംഗീകരിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. തുടർന്ന് മുംബൈയിലെ കുടിയേറ്റ ജോലിക്കാർ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു എന്ന വാർത്തകളും വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. മഹാരാഷ്ട്രയിലും ദില്ലിയിലും രോഗം വ്യാപിക്കുകയാണ്. രണ്ടിടത്തും രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.