കോയമ്പത്തൂര്‍ സൗത്തിൽ എതിർ സ്ഥാനാർഥികൾ വോട്ടർമാർക്ക് പണം നൽകിയതായി കമൽ ഹാസൻ

ചെന്നൈ: കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ എതിർ സ്ഥാനാർഥികൾ വോട്ടർമാർക്ക് വൻ തോതിൽ പണം നൽകിയതായി മക്കൾ നീതി മയ്യം സ്ഥാനാർഥി കമൽ ഹാസൻ. ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് കമല്‍ഹാസന്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു.

കമല്‍ മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്തിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മഹിളാ മോർച്ച ദേശീയ പ്രസിഡന്‍റ് വാനതി ശ്രീനിവാസൻ, കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് മയൂര ജയകുമാർ എന്നിവരാണ് കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ കമലിന് എതിരായി മത്സരിക്കുന്നത്. ഇവർ വോട്ടർമാർക്ക് പണം നൽകുന്നുവെന്നാണ് ആരോപണം.

അതേസമയം, മക്കളായ ശ്രുതി ഹാസും അക്ഷര ഹാസനുമൊത്ത് കമൽ ഹാസൻ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതോടെ ജനക്കൂട്ടം തടിച്ചുകൂടി. ചെന്നൈ തേനാംപേട്ട് ഹൈസ്ക്കൂളിലായിരുന്നു ഇവരുടെ വോട്ട്. ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്തയായ നടിയാണ് കമൽ ഹാസന്‍റെ മകൾ ശ്രുതി. അതിരാവിലെ വോട്ട് ചെയ്ത താരം കോയമ്പത്തൂർക്ക് തിരിച്ചു.