Home Politics സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച്‌ എൽഡിഎഫ് പരാതി നൽകി

സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച്‌ എൽഡിഎഫ് പരാതി നൽകി

0

തൃശൂർ: രാജ്യസഭാംഗവും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച്‌ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. എൽഡിഎഫ് തൃശൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷൻ ഏജന്റുമായ അഡ്വ. കെബി സുമേഷ് ആണ് പരാതി നൽകിയത്.

തൃശൂർ ശക്തൻ നഗർ മാർക്കറ്റിൽ വോട്ടഭ്യർത്ഥിച്ച്‌ എത്തിയ വേളയിൽ വോട്ടർമാർക്ക് സുരേഷ് ഗോപി ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. അദ്ദേഹം സ്വന്തം കൈയിൽനിന്നോ എം.പി ഫണ്ടിൽനിന്നോ ഒരു കോടി രൂപ ചെലവഴിച്ച്‌ തൃശൂർ ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.

തന്റെ കൈയിൽ നിന്നും പണം ചെലവഴിച്ചായാലും ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആളുകളെ കബളിപ്പിക്കലാണെന്നും ഇങ്ങനെയൊരു വാഗ്ദാനം നൽകിയ സുരേഷ് ഗോപി സത്യവാങ്മൂലത്തിൽ കള്ളം പറഞ്ഞിരിക്കുന്നതായി സംശയിക്കണമെന്നും അഡ്വ. കെബി സുമേഷ് തന്റെ പരാതിയിൽ പറയുന്നു. എം പി എന്ന നിലയിൽ സുരേഷ് ഗോപി പദവി ദുരുപയോഗിക്കുക കൂടി ചെയ്തിരിക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സുരേഷ് ഗോപി തന്റെ നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 68 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. കേവലം 40,000 രൂപ മാത്രമാണ് തന്റെ കൈവശമുള്ളതെന്നും ഭാര്യയുടെ കൈവശം 25,000 രൂപയും വിവിധ അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്നും പറഞ്ഞിരിക്കുന്നു.

ആകെ സ്വത്തുക്കളുടെ മൂല്യം 2.16 കോടി വരുമെന്നും സുരേഷ് ഗോപി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോർപറേഷൻ അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെ ശക്തൻ നഗറിലെ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ കോണി വെച്ചുകെട്ടി മാലയിട്ട സുരേഷ് ഗോപിയുടെ നടപടിയും ചട്ടലംഘനമാണ്.

ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ചിത്രം മുദ്രണം ചെയ്ത പോസ്റ്ററുകളാണ് സുരേഷ് ഗോപിയുടെ പ്രചരണാർത്ഥം നഗരത്തിലും ബിജെപി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഉപയോഗിച്ചുവരുന്നത്. ഇതും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും എൽഡിഎഫ് ആരോപിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here