Home Politics ഹെലികോപ്ടർ, ഒരു കോടി രൂപ, ചന്ദ്രനിലേക്ക് ടൂർ, വേനൽ ചൂട് ചെറുക്കാൻ മധുരയിൽ കൃത്രിമ മഞ്ഞുമല; വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി

ഹെലികോപ്ടർ, ഒരു കോടി രൂപ, ചന്ദ്രനിലേക്ക് ടൂർ, വേനൽ ചൂട് ചെറുക്കാൻ മധുരയിൽ കൃത്രിമ മഞ്ഞുമല; വാഗ്ദാന പെരുമഴയുമായി സ്ഥാനാർഥി

0

ചെന്നൈ: തമിഴ്നാട്ടിലെ ഒരു സ്ഥാനാർഥി വോട്ടർമാർക്ക് വമ്പിച്ച വാഗ്ദാനങ്ങളാണ് നൽകുന്നത്. വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാൻ റോബോട്ട്, ഒരു ബോട്ട്, ബഹിരാകാശ ഗവേഷണ കേന്ദ്രം, വേനലിലെ ചൂട് ചെറുക്കാൻ മധുരയിൽ കൃത്രിമ മഞ്ഞുമല എന്നിവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ. ഇത്തരം വാഗ്ദാനങ്ങൾ എന്തുകൊണ്ടെന്ന് 34കാരനായ ശരവണൻ വിശദീകരിക്കുന്നതിങ്ങനെ-

മിനി ഹെലികോപ്ടർ, ഓരോ വർഷവും ഓരോ കുടുംബത്തിനും ഒരു കോടി രൂപ, വിവാഹത്തിന് സ്വർണാഭരണങ്ങൾ, വീട്, ഐ ഫോൺ, ചന്ദ്രനിലേക്ക് ഉല്ലാസയാത്ര എന്നിങ്ങനെ വാഗ്ദാന പെരുമഴയുമായാണ് തുലം ശരവണൻ എന്ന സ്ഥാനാർഥി വോട്ടർമാരെ സമീപിക്കുന്നത്. സൌത്ത് മധുര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായാണ് ശരവണൻ ജനവിധി തേടുന്നത്.

തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളിൽ വീണുപോകുന്നതിനെതിരെ അവബോധമുണ്ടാക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് പത്രപ്രവർത്തകനായി ജോലി ചെയ്തിട്ടുള്ള ശരവണൻ പറയുന്നു. തൻ്റെ കയ്യിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണമില്ല. പക്ഷേ തൻ്റെ വാഗ്ദാനങ്ങൾ വാട്സ് ആപ്പിൽ വൈറലാണ്.

ആളുകൾ ഈ വാഗ്ദാനങ്ങളെ കുറിച്ചും എന്തുകൊണ്ട് അത്തരം വാഗ്ദാനങ്ങളെന്നും ചിന്തിക്കുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിലും ഇത് തൻ്റെ വിജയമാണെന്ന് ശരവണൻ പറയുന്നു.

“ചവറ്റുകുട്ട ചിഹ്നത്തിലാണ് ഞാൻ മത്സരിക്കുന്നത്. ഒരിക്കലും നിറവേറ്റാത്ത വാഗ്ദാനങ്ങളിൽ വീഴാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ വോട്ടുകൾ ചവറ്റുകുട്ടയിൽ എറിയാം എന്ന്ദേശം നൽകുകയാണ് ലക്ഷ്യം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുവരുന്ന ഞാൻ 20000 രൂപ പലിശയ്ക്കെടുത്താണ് നാമനിർദേശം സമർപ്പിച്ചതും തെരഞ്ഞെടുപ്പ് ചെലവുകൾ നടത്തുന്നതും. ജനങ്ങളുടെ ക്ഷേമത്തിന് രാഷ്ട്രീയ പാർട്ടികൾ ഒരു പ്രാധാന്യവും നൽകുന്നില്ല.

അധികാരത്തിലിരിക്കുമ്പോൾ അവർ യുവാക്കൾക്ക് ജോലി നൽകാനോ കാർഷിക മേഖലയെ പരിപോഷിപ്പിക്കാനോ ശുദ്ധവായു ഉറപ്പാക്കാനോ നദികളെ ബന്ധിപ്പിക്കാനോ ശ്രമിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് അവർ പണം വലിച്ചെറിയുന്നു. ശരിയായ തീരുമാനമെടുക്കാൻ അനുവദിക്കാതെ ആളുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here