നികിത തോമർ വധകേസ്; പ്രതികള്‍ കുറ്റക്കാര്‍

ന്യൂഡെൽഹി: രാജ്യത്തെ നടുക്കിയ നികിത തോമർ വധക്കേസിൽ പ്രതികളായ രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി. 2020 ഒക്ടോബർ 26-ന് നികിത തോമർ എന്ന കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ തൗസീഫ്, രെഹാൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

കേസിലെ മൂന്നാംപ്രതിയായിരുന്ന അസറുദ്ദീൻ എന്നയാളെ കോടതി വെറുതെവിട്ടു. പ്രതികൾക്ക് നാടൻ തോക്ക് കൈമാറിയതിനാണ് ഇയാളെ പ്രതിചേർത്തിരുന്നത്. 2020 ഡിസംബർ ഒന്നിന് വിചാരണ ആരംഭിച്ച കേസിൽ മൂന്നുമാസത്തിനുള്ളിലാണ് കോടതി വിധി പറഞ്ഞത്.

ബിരുദ വിദ്യാർഥിനിയായ നികിത(21)യെ കോളേജിന് മുന്നിലിട്ടാണ് പട്ടാപ്പകൽ വെടിവെച്ച് കൊന്നത്. പരീക്ഷ കഴിഞ്ഞ് കൂട്ടൂകാരിക്കൊപ്പം പുറത്തിറങ്ങിയ വിദ്യാർഥിനിയെ ആദ്യം തൗസീഫും സുഹൃത്തും ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ ചെറുത്തതോടെ തൗസീഫ് പെൺകുട്ടിക്ക് നേരേ വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിന്റെയും വെടിവെച്ച് കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

സംഭവത്തിൽ പ്രതികളായ തൗസീഫിനെയും സുഹൃത്തിനെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. താനുമായി അടുപ്പത്തിലായിരുന്ന നികിത ഈ ബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലയ്ക്ക് കാരണമായതെന്നായിരുന്നു തൗസീഫിന്റെ മൊഴി. 2018-ൽ നികിതയുടെ കുടുംബം തനിക്കെതിരേ പോലീസിൽ പരാതി നൽകിയത് തന്റെ പഠനത്തിന് തടസമായെന്നും പ്രതി പറഞ്ഞിരുന്നു.

അതിനിടെ, സംഭവത്തിന് പിന്നിൽ ലൗജിഹാദാണെന്ന് നികിതയുടെ കുടുംബം ആരോപിച്ചതോടെ വിഷയം വലിയ ചർച്ചയായി. തൗസീഫ് പെൺകുട്ടിയെ മതംമാറ്റി വിവാഹം കഴിക്കാനാണ് ശ്രമിച്ചതെന്നും ഇത് എതിർത്തതാണ് കൊലപാതകത്തിന് കാരണമായതെന്നുമായിരുന്നു ഇവരുടെ ആരോപണം.