വിദേശത്തു നിന്നെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ

ആലപ്പുഴ: വിദേശത്തു നിന്ന് മാന്നാറിലെ വീട്ടിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ ഷിഹാബ്, സജാദ്, ഫൈസൽ എന്നിവരാണ് പിടിയിലായത്. യുവതിയെ തട്ടിക്കൊണ്ടുപോയതിൽ നേരിട്ട് പങ്കാളികളായവരാണ് ഇവര്‍ മൂന്ന് പേരും എന്ന് പൊലീസ് പറയുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം പത്തായി.

കഴിഞ്ഞ 22 ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്വർണക്കടത്ത് സംഘം മാന്നാറിലെ യുവതിയുടെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. അന്നുച്ചയോടെ പാലക്കാട് വടക്കഞ്ചേരിയിൽ ഇറക്കിവിട്ട യുവതിയെ ഇറക്കിവിട്ടു. ദുബായിൽ നിന്നും നാട്ടിലെത്തിക്കാൻ ഏൽപ്പിച്ച ഒന്നര കിലോ സ്വർണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ.

പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാൽ മാലിയിൽ സ്വർണം ഉപേക്ഷിച്ചു എന്നാണ് യുവതിയുടെ മൊഴി. എന്നാൽ ഇത് അന്വേഷണസംഘം വിശ്വസിക്കുന്നില്ല. യുവതിയെ തട്ടിക്കൊണ്ടുപോയ കേസ് ലോക്ക‌ൽ പൊലീസും സ്വർണക്കടത്ത്, സാമ്പത്തിക ഇടപാടുകൾ എന്നിവ കസ്റ്റംസും ഇഡിയുമാണ് അന്വേഷിക്കുന്നത്.

സ്വർണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് യുവതിയെന്നും പല തവണ ഇവര്‍ സ്വർണ്ണം കടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസം 19 നാണ് യുവതി അവസാനമായി സ്വർണ്ണം കടത്തിയത്. അന്ന് ബെൽറ്റിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വർണ്ണം കടത്തിയത്. ഈ സ്വർണ്ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു ധാരണ. എന്നാൽ, ഇത് തെറ്റിച്ചതോടെയാണ് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്.