തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സ്ഥിരീകരിച്ചത്.
കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രാഥമികമായി ഇരട്ട വോട്ട് കണ്ടെത്തിയത്. അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് 800 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടുകൾ.
ഇരട്ട വോട്ടുകൾ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇന്ത്യയിലാകെ 26 ലക്ഷം ഇരട്ട വോട്ടുകളുണ്ട്. വീട് എവിടെയാണോ അവിടെ മാത്രമേ വോട്ട് ചെയ്യാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
91,60,601പുതിയ വോട്ടർ അപേക്ഷ ലഭിച്ചു. 7,39,905 പേരെ പുതിയതായി ചേർത്തു. 1,76,696 പേരെ ഒഴിവാക്കി. ആകെയുള്ളത് 2,74,46,039 വോട്ടർമാരാണ്. പോളിങിൻറെ 72 മണിക്കൂർ മുൻപ് ബൈക്ക് റാലി നിരോധിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു.
ഉദുമയിൽ ഒരാൾക്ക് നാല് വോട്ടർ ഐഡി കണ്ടെത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. ഉദുമ എഇആർഒയെ ആണ് സസ്പെൻഡ് ചെയ്തത്.