കണ്ണൂർ: പെരിയയിലെ കോൺഗ്രസ് രക്തസാക്ഷികളുടെ സഹോദരിമാർ സതീശൻ പാച്ചേനിയുടെ വിജയത്തിനായി കണ്ണൂരിലെത്തി. കണ്ണൂർ നിയോജകമണ്ഡലം യുഡിഎഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ കണ്ണൂർ ജവഹർ ലൈബ്രറി ഓപൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മഹിളാസംഗമത്തിൽ പങ്കെടുക്കാനാണ് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും ശരത്ലാലിന്റെ സഹോദരി അമൃതയും കണ്ണൂരിൽ എത്തിയത്.
‘ഇനി പിണറായിസർക്കാർ വീണ്ടും അധികാരത്തിൽ വരരുത്. വന്നാൽ തങ്ങളെപോലുള്ള സഹോദരിമാരും അമ്മമാരും കണ്ണീര് കുടിക്കേണ്ടിവരും’ ഇരുവരും സംഗമത്തിൽ സംസാരിക്കവെ പറഞ്ഞു. ആദ്യമായാണ് കണ്ണൂരിൽ ഒരു പൊതുപരിപാടിയിൽ കൃപേഷിന്റെയും ശരത്ലാലിന്റെയും സഹോദരിമാർ പങ്കെടുക്കുന്നത്.
‘എന്റെ അച്ഛൻ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. പിണറായിസർക്കാർ അധികാരത്തിൽ വന്നപ്പോൾ ലഡു വാങ്ങി വിതരണം ചെയ്തിരുന്നു. പക്ഷേ, എന്റെ ജ്യേഷ്ടൻ ത്രിവർണപതാകയാണ് കൈയിൽപിടിച്ചത്. അതുകൊണ്ടാണ് എന്റെജ്യേഷ്ടന്റെ ജീവൻ അവരെടുത്തത്’ -കൃഷ്ണപ്രിയ പറഞ്ഞു. അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും എതിരെയുള്ള വിധിയെഴുത്താകണം തെരഞ്ഞെടുപ്പിലുണ്ടാകേണ്ടതെന്ന് ശരത്ലാലിന്റെ സഹോദരി അമൃത പറഞ്ഞു.
ഇവർ വീണ്ടും അധികാരത്തിൽ വന്നാൽ കൊലപാതകങ്ങൾ ആവർത്തിക്കും. ഒരുപാട് പേരുടെ കണ്ണീര് വീണ മണ്ണാണിത്. അതിന് അറുതിവരേണ്ടത് നമ്മുടെയെല്ലാം ആവശ്യമാണെന്നും അമൃത പറഞ്ഞു. മഹിളസംഗമം എഐസിസി അംഗവും മുൻ മേയറുമായ സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിത ലീഗ് ജില്ല പ്രസിഡൻറ് സി. സീനത്ത് അധ്യക്ഷത വഹിച്ചു.