മുകേഷ് അംബാനിയുടെ വീടിന് സമീപം നിർത്തിയിട്ട സ്‌കോർപിയോ ഉടമയുടെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോ കാറിൻ്റെ ഉടമ മൻസുഖ് ഹിരേനെ കൊലപ്പെടുത്തിയ കേസിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ടുപേരെ എടിഎസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു.

നിലവിൽ സസ്പെൻഷനിലുള്ള കോൺസ്റ്റബിൾ വിനായക് ഷിൺഡെയാണ് അറസ്റ്റിലായ പൊലീസുകാരൻ. വാതുവെപ്പ് റാക്കറ്റിലെ കണ്ണിയാണ് അറസ്റ്റിലായ മറ്റൊരാൾ. കൊലപാതക കേസ് കേന്ദ്രസർക്കാർ എൻ.ഐ.എക്ക് കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്.

അന്വേഷണം എൻഐഎക്ക് കൈമാറിയതായി മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എ.ടി.എസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ ഇവരെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ ഇന്ന് കോടതിയിൽ ഹാജറാക്കും.