എൻഡിഎ സ്ഥാനാർഥികളുടെ പത്രികകൾ തള്ളിയത് സിപിഎം ബിജെപി ധാരണയ്ക്ക് തെളിവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർഥികളുടെ നാമനിർദേശപത്രിക പലയിടത്തും തള്ളിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയ്ക്ക് തെളിവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അധികാരം നിലനിർത്താൻ വർഗീയ ശക്തികളുമായി ചേർന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം.

സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖർ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുർബലരായ സ്ഥാനാർത്ഥികളെയാണ് ബിജെപി നിർത്തിയിട്ടുള്ളത്. പകരം സിപിഎമ്മും സമാനനിലപാടാണ് സ്വീകരിച്ചത്.

അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്.വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്നതിനാണ് സിപിഎം ബിജെപിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തിയത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീൽ ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ വെളിപ്പെടുത്തിയതിന് പിന്നാലെ എൻഎഡിഎ സ്ഥാനാർത്ഥി പുന്നപ്ര-വയലാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.