പിണറായിലെ 58 സെന്റ് സ്ഥലവും ഒരു ഇരുനില വീടും 87 ലക്ഷം രൂപയ്ക്ക്; സംശയം ഒന്നുമില്ലല്ലോ ആർക്കും? ; ചോദ്യമുന്നയിച്ച് ഡീൻ കുര്യാക്കോസ് എംപി

തിരുവനന്തപുരം: പല തവണ കേരള രാഷ്ട്രീയത്തിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീട് വീണ്ടും ചർച്ചയാകുന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന്റെ ഭാഗമായി സ്വത്തു വിവരം അദ്ദേഹം ഇന്നലെ സമർപ്പിച്ചതോടെയാണ് വീട് വീണ്ടും ചർച്ചാ വിഷയമായത്. വീടിന്റെ ചിത്രം പങ്കിട്ട് ഡീൻ കുര്യാക്കോസ് എംപിയുടെ പോസ്റ്റ് ചർച്ചയായിരിക്കുകയാണ്.

‘കെഎം ഷാജിയുടെ വീടിന് മുന്ന് കോടി വില നിശ്ചയിച്ച വിജിലൻസിനും, ഇഡിക്കും പിണറായിലെ 58 സെന്റ് സ്ഥലവും ഒരു ഇരുനില വീടും 87 ലക്ഷം രൂപയ്ക്ക്. സംശയം ഒന്നുമില്ലല്ലോ ആർക്കും..’ ഡീൻ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത് എന്നാണ് സത്യവാങ്മൂലം. പിണറായിയിലെ വീടും സ്ഥലവും ഉൾപ്പെടെയാണിത്. പിണറായിയുടെ പേരിൽ 51.95 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്. ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി പിണറായി വിജയന് 2,04,048 രൂപയും ഭാര്യയ്ക്ക് 29,76,717 രൂപയുമുണ്ട്.

ധർമടം നിയമസഭാ മണ്ഡലത്തിലേക്കു പിണറായി വിജയൻ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം കാണിച്ചിരിക്കുന്നത്. പിണറായിയുടെ കൈവശം പണമായി 10,000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയുമാണുള്ളത്. 3,30,000 രൂപയുടെ സ്വർണമാണ് ഭാര്യയ്ക്കുള്ളത്.

കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ(കിയാൽ) പിണറായി വിജയന് ഒരു ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക് 2 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്.

മലയാളം കമ്യൂണിക്കേഷൻസിൽ പിണറായി വിജയന് 10,000 രൂപയുടെയും ഭാര്യയ്ക്ക് 20,000 രൂപയുടെയും ഓഹരിയാണുള്ളത്. 3 കേസുകളുടെ കാര്യവും പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.