കോഴിക്കോട്: പേരാമ്പ്രയിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി സി എച്ച് ഇബ്രാഹിം കുട്ടിയെ പ്രഖ്യാപിച്ചു. സ്ഥാനാർഥി നിർണയത്തിൽ ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാൻ മുസ്‌ലിം ലീഗ് ഈ സീറ്റ് ഒഴിച്ചിടുകയായിരുന്നു. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് സിഎച്ച് ഇബ്രാഹിം കുട്ടി മത്സരിക്കുക.
പേരാമ്പ്രയിൽ ഇബ്രാഹിം കുട്ടിയെയാണ് ലീഗ് പരിഗണിച്ചിരുന്നത്. എന്നാൽ ഇദ്ദേഹത്തിനെതിരെ പേരാമ്പ്ര മണ്ഡലം കമ്മിറ്റി രംഗത്തെത്തിയതോടെ പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു. ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിച്ച ശേഷമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയിലും വിദേശത്തുമായി ട്രാവൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ചരിഷ്മ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് പാർട്ണറാണ് ഇബ്രാഹം കുട്ടി. കേരള കോൺഗ്രസാണ് നേരത്തെ യുഡിഎഫിന് വേണ്ടി മത്സരിച്ചിരുന്നത്. ഇക്കുറി മുസ്‌ലിം ലീഗിന് സീറ്റ് യുഡിഎഫ് അനുവദിക്കുകയായിരുന്നു. സിറ്റിങ് എംഎൽഎ ടിപി രാമകൃഷ്ണൻ തന്നെയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി.