ന്യൂ ഡെൽഹി: കേരളത്തിലെ ഇടത് ഭരണം അവസാനിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെആൻറണി. വിജയം മാത്രമാണ് ഇനിയുള്ള ലക്ഷ്യം. അതിനായി പ്രവർത്തകർ പരിഭവം മറന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഡെൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി.ചാക്കോയുടെ പ്രസ്താവനകളോട് താൻ പ്രതികരിക്കുന്നില്ല. സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡ് ഇടപെടലുണ്ടായിട്ടില്ല.
സീറ്റ് കിട്ടാത്തതിന്റെ പേരിൽ മനസ്സിൽ മുറിവുകൾ സൂക്ഷിക്കുന്ന സുഹൃത്തുക്കളുടെ വേദന മനസ്സിലാക്കുന്നു. എന്നാൽ ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണമെന്ന് പാർട്ടി ഹൈക്കമാൻഡ് പറഞ്ഞുകഴിഞ്ഞാൽ അവിടം കൊണ്ട് അത്തരം പ്രശ്‌നങ്ങൾ അവസാനിപ്പിക്കാൻ അവർ തയ്യാറാവണം.
ഇനിയുള്ള ചർച്ചകൾ മുഴുവനും യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിനുള്ളതായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വനിതാ പ്രാതിനിധ്യം കുറഞ്ഞുവെന്ന വിമർശനം അദ്ദേഹം ശരിവച്ചു. വനിതാ പ്രാതിനിധ്യത്തിൽ തമ്മിൽ ഭേദം കോൺഗ്രസ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കമാൻഡ് എന്നത് കെസി വേണുഗോപാലണെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ നടത്തിയ പ്രസ്തവനയെക്കുറിച്ചും എകെ ആന്റണി പ്രതികരിച്ചു. കണ്ണൂരിൽ അഞ്ച് സീറ്റ് എങ്കിലും കിട്ടുമെന്നാണ് സുധാകരൻ താനുമായി നടത്തിയ ചർച്ചയിൽ പറഞ്ഞത്. അതിനായി അഹോരാത്രം പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകിയതായി എകെ ആന്റണി പറഞ്ഞു.
ബിജെപിയുടെ ഏക നിയമസഭാ സീറ്റായതുകൊണ്ടാണ് നേമത്ത് കരുത്തനെ തന്നെ രംഗത്തിറക്കിയത്. സ്ഥാനാർഥി നിർണയം കഴിഞ്ഞ് പട്ടിക പ്രഖ്യാപിച്ചാൽ പിന്നീട് എതിർപ്പുകൾ ഉയർത്തരുത്. ഹൈക്കമാൻഡ് പ്രഖ്യാപനം വന്നുകഴിഞ്ഞാൽ കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിനായി ഇറങ്ങുകയാണ് പ്രവർത്തകർ ചെയ്യേണ്ടത്. നിലവിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.