അലഹബാദ്: ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നതിനാൽ സമീപത്തുള്ള മോസ്കുകളിൽ വാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി സർവകലാശാല വൈസ് ചാൻസലർ. സമീപത്തെ മോസ്കിൽ നിന്ന് ലൗഡ് സ്പീക്കറിലൂടെ വാങ്ക് വിളിക്കുന്നത് തന്റെ ഉറക്കത്തിന് തടസമാകുന്നു എന്നാണ് സർവകലാശാല വൈസ് ചാൻസലറുടെ പരാതി.
അലഹബാദ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ സംഗീത ശ്രിവാസ്തവ ആണ് ഇക്കാര്യം ഉന്നയിച്ച് ജില്ലാ മജിസ്ട്രേറ്റിന് പരാതി നൽകിയത്.
എല്ലാ ദിവസവും രാവിലെ ഉച്ചത്തിലുള്ള വാങ്ക് വിളി കാരണം തന്റെ ഉറക്കം തടസപ്പെടാറുണ്ടെന്നും സംഗിത ശ്രിവാസ്തവ പറഞ്ഞു. അലഹബാദ് ഹൈക്കോടതി വിധി പരാമർശിച്ച ശ്രീവാസ്തവ, വാങ്ക് വിളിക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ട മോസ്കിനെ തടയണമെന്നും ആവശ്യപ്പെടുന്നു.
തന്റെ പരാതിയിൽ ശ്രിവാസ്തവ പറയുന്നത് ഇങ്ങനെ. ‘എല്ലാ ദിവസവും രാവിലെ അഞ്ചരയോടെ ഉച്ചത്തിലുള്ള വാങ്ക് വിളി കാരണം എന്റെ ഉറക്കം തടസപ്പെടുന്നു. സമീപത്തുള്ള മോസ്കുകളിൽ നിന്ന് മൈക്ക് ഉപയോഗിച്ചാണ് വാങ്ക് വിളിക്കുന്നത്. വാങ്ക് വിളിയോടെ നഷ്ടപ്പെടുന്ന ഉറക്കം പിന്നീട് എത്ര ശ്രമിച്ചാലും തിരികെ ലഭിക്കാറില്ല.ഇത് ദിവസം മുഴുവനുമുള്ള ശക്തമായ തലവേദനയ്ക്കും അത് മൂലം ജോലി സമയങ്ങളിലെ നഷ്ടത്തിനും കാരണമാകുന്നു’ – ജില്ല മജിസ്ട്രേറ്റിന് അയച്ച കത്തിൽ വൈസ് ചാൻസലർ വ്യക്തമാക്കുന്നു.
‘ഞാൻ ഒരു മതത്തിനും ജാതിക്കും വിഭാഗത്തിനും എതിരല്ല. മൈക്ക് ഇല്ലാതെ വാങ്ക് വിളിച്ചാൽ അത് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആകുകയില്ല. ഈദിന് മുമ്പായി രാവിലെ നാലുമണിക്ക് മൈക്കിൽ കൂടി സെഹ്റി പ്രഖ്യാപിക്കും. ഇതും മറ്റുള്ളവർക്ക് ഒരു തടസമാകുന്നു’ – കത്തിൽ ശ്രിവാസ്തവ കൂട്ടിച്ചേർക്കുന്നു.