ശോഭയെ മത്സരിപ്പിക്കാതിരിക്കാൻ നീക്കം; കഴക്കൂട്ടത്ത് തുഷാറിനെ പരിഗണിച്ചേക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ട മടക്കം അവശേഷിക്കുന്ന മണ്ഡലങ്ങളിൽ ബി ജെ പി സ്ഥാനാർഥി നിർണയം നീളുമ്പോൾ ഒതുക്കലും ധാരണയുമെന്ന് ആക്ഷേപം ശക്തം. കേന്ദ്ര നേതൃത്വം ഇടപെട്ട് ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുമ്പോൾ മറുതന്ത്രവുമായി ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ നീക്കം. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ശോഭയ്ക്ക് വേണ്ടി പരിഗണിക്കുന്ന കഴക്കൂട്ടം സീറ്റിൽ മത്സരിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന ശോഭയ്ക്ക് കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടൽ മൂലം മത്സരിക്കാൻ നറുക്ക് വീണേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ വീണ്ടും ശോഭയെ ബി.ജെ.പി സംസ്ഥാന നേതൃത്വം തഴയുന്നതിൻ്റെ സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിരുന്ന തുഷാറിനെ കഴക്കൂട്ടത്ത് മത്സരിക്കാൻ സമ്മർദ്ദം ചെലുത്തുന്നതായാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയുന്നത്. എന്നാൽ ഇതുസംബന്ധിച്ച്‌ തുഷാർ വെള്ളാപ്പള്ളി വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ആലോചിച്ച്‌ മറുപടി പറയാമെന്നാണ് തുഷാർ അറിയിച്ചിരിക്കുന്നത്.

ബിഡിജെഎസിൻ്റെ മുഴുവൻ സീറ്റുകളിലും ഇതിനോടകം സ്ഥാനാർഥി പ്രഖ്യാപനം നടന്നു കഴിഞ്ഞിരുന്നു. അപ്പോഴെല്ലം തുഷാർ മത്സരിക്കുന്നില്ലെന്ന നിലപാടാണ് അറിയിച്ചിരുന്നത്. ശോഭാ സുരേന്ദ്രനെ തഴയുന്നതിനൊപ്പം, കഴിഞ്ഞ തവണ എൻഡിഎ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിലാണ് ഇപ്പോൾ സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നതും തീരുമാനം പുനഃപരിശോധിക്കാൻ തുഷാറിനെ പ്രേരിപ്പിച്ചേക്കും.