മാണി സി കാപ്പന്‍ പാലായില്‍ വിജയിക്കുമ്പോള്‍ കൂടുതല്‍ സന്തോഷിക്കുക കെ എം മാണിയുടെ ആത്മവാകുമെന്ന് ഉമ്മന്‍ചാണ്ടി

പാലാ: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി. കാപ്പന്‍ പാലായില്‍ വിജയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക കെ. എം. മാണിയുടെ ആത്മവാകുമെന്ന് ഉമ്മന്‍ ചാണ്ടി. മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി ജോസ് കെ. മാണിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

പാലാ നിലനിര്‍ത്താന്‍ അരയും തലയും മുറുക്കി കാപ്പന്‍ ഇറങ്ങി കഴിഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി കാപ്പനെ വിജയിപ്പിക്കുമെന്നും പാലായില്‍ യുഡിഎഫിന്റെ വിജയമാണ് മാണി സാര്‍ ആഗ്രഹിക്കുന്നത് എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം, പാലായെ പന്നിക്കൂട് എന്ന് വിശേഷിപ്പിച്ച ജോസ് കെ. മാണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മാണി സി. കാപ്പന്‍ പാലായെ പന്നിക്കൂടെന്നു വിശേഷിപ്പിച്ച ജോസ് കെ. മാണിക്ക് തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ മറുപടിയും നല്‍കി.

പന്നിക്കൂട് പരാമര്‍ശം ജോസ് കെ മാണിക്കെതിരെയുള്ള തെരഞ്ഞെടുപ്പ് ക്യാമ്പയിനായി ഉയര്‍ത്തികൊണ്ടുവരാനാണ് യുഡിഎഫ് ശ്രമം. മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മാണി വിഭാഗം വിട്ട ജില്‍സ് പെരിയാപുരത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു .