കൊച്ചി: സ്വർണക്കടത്തു കേസ് അന്വേഷണ സംഘത്തെ ‘പ്രതിക്കൂട്ടിലാക്കുന്ന’ സർക്കാർ നീക്കങ്ങൾക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കും. ഇ.ഡിയുടെ വിശ്വാസ്യത തകർക്കുന്ന ആരോപണങ്ങളും നീക്കങ്ങളും വ്യക്തമാക്കി വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും.
കോടതിയുടെ ഇടപെടലില്ലാതെ ഇത്തരം നീക്കങ്ങളെ തടയാൻ കഴിയില്ലെന്നതിനാലാണ് സർക്കാരിന്റെ ഇതുവരെയുള്ള നീക്കങ്ങൾ വ്യക്തമാക്കി ഇ.ഡി അപേക്ഷ നൽകുന്നത്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ശബ്ദരേഖയെത്തുടർന്ന് ഇ.ഡിക്കെതിരെ കേസെടുക്കാൻ കഴിയുമെന്ന് സംസ്ഥാന സർക്കാരിന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കഴിഞ്ഞ ദിവസം നിയമോപദേശം നൽകിയിരുന്നു. സ്വപ്ന സുരേഷിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് സർക്കാരിനെതിരെ നീങ്ങാൻ ഇ.ഡിയും ഒരുങ്ങുന്നത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതാണ് ആരോപണങ്ങളുടെ തുടക്കം. തന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥയുടെ നിർദ്ദേശപ്രകാരം അവരുടെ ഫോണിൽ നിന്ന് മറ്റൊരാളോടു താൻ പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നതെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. തന്നെ കേസിൽ നിന്ന് രക്ഷിക്കാൻ കഴിവുള്ളവർ പുറത്തുണ്ടെന്നും അവർ രക്ഷിക്കുമെന്നും സിവിൽ പൊലീസ് ഉദ്യോഗസ്ഥ ഉറപ്പുനൽകിയെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്. ഈ മൊഴികളുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇഡി കോടതിയെ സമീപിക്കുന്നത്.
ആരോപണവിധേയയായ സിവിൽ പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും സംഭവത്തിന്റെ ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെയും നടപടി വേണമെന്നാണ് ഇ.ഡി കോടതിയിൽ ആവശ്യപ്പെടുക. സ്വപ്നയുടെ സുരക്ഷയ്ക്ക് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് കേരള പൊലീസാണ്. ഇതിലുൾപ്പെടെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം.
സ്വർണക്കടത്തു കേസിൽ പ്രതിയായ സ്വപ്നയുടെ രഹസ്യമൊഴി കസ്റ്റംസ് പുറത്തുവിട്ടതിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ അനുമതി തേടി കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ചെയർമാനും സി.പി.എം നേതാവുമായ കെ.ജെ. ജേക്കബ് അഡ്വക്കേറ്റ് ജനറലിനു നൽകിയ ഹർജിയിലെ തുടർനടപടികൾ മാർച്ച് 24 ലേക്ക് മാറ്റി.
ഹർജിയിൽ ഇന്നു വിശദീകരണം നൽകാനാണ് കസ്റ്റംസ് കമ്മിഷണർ സുമിത്കുമാറിന് അഡ്വക്കേറ്റ് ജനറൽ നോട്ടീസ് നൽകിയിരുന്നത്.
കസ്റ്റംസ് കമ്മിഷണർക്കു വേണ്ടി ഇന്ന് ഹാജരാകാനുള്ള ബുദ്ധിമുട്ട് വ്യക്തമാക്കി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി. വിജയകുമാർ നൽകിയ കത്തിനെ തുടർന്നാണ് ഹർജി മാറ്റിയത്. അസി. സോളിസിറ്റർ ജനറൽ ഓഫീസിലെ ഒരാൾക്ക് കൊറോണ ബാധിച്ചതിനാൽ താനുൾപ്പെടെയുള്ളവർ ക്വാറന്റൈനിലാണെന്നു ചൂണ്ടിക്കാട്ടിയാണ് പി. വിജയകുമാർ കത്തു നൽകിയത്. 17നാണ് ക്വാറന്റൈൻ അവസാനിക്കുകയെന്നതിനാൽ ഹർജി പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണയിലാണ് ഡോളർ കടത്തിയതെന്ന് സ്വപ്ന സുരേഷ് രഹസ്യ മൊഴി നൽകിയിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മിഷണർ ഹൈക്കോടതിയിൽ വിശദീകരണപത്രിക നൽകിയതാണ് ഹർജിക്ക് ആധാരം.