Home National അഞ്ചു വർഷത്തേയ്ക്കുള്ള വിദേശ വ്യാപാര നയം ഏപ്രിൽ ഒന്നിനു നിലവിൽ വരും

അഞ്ചു വർഷത്തേയ്ക്കുള്ള വിദേശ വ്യാപാര നയം ഏപ്രിൽ ഒന്നിനു നിലവിൽ വരും

0

എസ് ശ്രീകണ്ഠൻ

ന്യൂഡെൽഹി: വരുന്ന അഞ്ചു വർഷത്തേയ്ക്കുള്ള വിദേശ വ്യാപാര നയം ഏപ്രിൽ ഒന്നിനു നിലവിൽ വരും. ഒരു ജില്ലയ്ക്ക് ഒരു ഉത്പന്നം അഥവാ One District One Product എന്നതായിരിക്കും ഈ നയത്തിൻ്റെ കാതൽ. ഒരു ജില്ലയിൽ നിന്ന് കയറ്റുമതിക്ക് ഏറ്റവും സാദ്ധ്യതയുള്ള ഉത്പന്നം തിരിച്ചറിഞ്ഞ് അത് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ആലപ്പുഴയാണെങ്കിൽ കയർ. കോട്ടയം ആണെങ്കിൽ റബ്ബർ. ആദ്യ പടിയെന്ന നിലയ്ക്ക് രാജ്യത്തെ 25 ജില്ലകൾ തിരഞ്ഞുപിടിച്ച് പൈലറ്റ് പ്രോജക്ടായി ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറെ താൽപ്പര്യമുള്ള ഒരു ആശയമാണിത്. ആത്മനിർഭർ ഭാരത് മായി കൈകോർത്ത് പോകത്തക്ക തരത്തിൽ പദ്ധതി നടപ്പാക്കണമെന്ന ആശയമാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്.

വിവിധ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്രം ഇതു സംബന്ധിച്ച് ആശയ വിനിമയം നടത്തിക്കഴിഞ്ഞു. 25 ൽ അഞ്ചു ജില്ലകളിലെ പഠനം ഏതാണ്ട് പൂർത്തിയായി. കയറ്റുമതിക്കാരുടെ സംഘടനയുമായും പലവട്ട ചർച്ചകൾ കഴിഞ്ഞു. കയറ്റുമതി നയം ഒരു കൊല്ലം മുമ്പേ പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ, കൊറോണ കാരണം അതു നടന്നില്ല.

ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡിൻ്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഓരോ പ്രശ്നങ്ങളും സമയബന്ധിതമായി തീർത്ത് കയറ്റുമതി സുഗമമാക്കാൻ പുതിയ സംവിധാനം സഹായകരമാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ മന്ത്രാലയം ചില പ്രാഥമിക നടപടികൾ ഇതിനകം കൈക്കൊണ്ടു കഴിഞ്ഞു.

മൈക്രോ ഫുഡ് പ്രോസസിങ് എൻ്റർപ്രൈസസ് സ്കീം എന്ന പേരിലാണ് അവർ ജില്ല തിരിച്ച് പദ്ധതി ആവിഷ്ക്കരിച്ചത്. ഇതിൽ കേന്ദ്രത്തോടൊപ്പം സംസ്ഥാന സർക്കാരുകളും പങ്കാളിയാവുന്നു. ഓരോ ജില്ലയും ഒരു കയറ്റുമതി ഹബ്ബ് എന്നതാണ് ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here