Home Politics രാഷ്ട്രീയത്തിലെ നിർണായകമായ ‘സൂപ്പർ സൺഡെ’ ആകാംക്ഷയിൽ കേരളം

രാഷ്ട്രീയത്തിലെ നിർണായകമായ ‘സൂപ്പർ സൺഡെ’ ആകാംക്ഷയിൽ കേരളം

0

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നിർണായകമായ ‘സൂപ്പർ സൺഡെ’ ആകാംക്ഷയിൽ കേരളം. കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർഥിപ്പട്ടിക ഡെൽഹിയിൽ പുറത്തിറങ്ങും. ഇതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിയും. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണരംഗത്ത് ഒരടി മുന്നിലാണ്. എന്നാൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ പലയിടങ്ങളിലും ഇനിയും കെട്ടടങ്ങിയിട്ടില്ല. സാധ്യതാപ്പട്ടികയുടെ പേരിൽ യുഡിഎഫിൽ പലയിടത്തും പ്രതിഷേധം തുടരുകയാണ്. ചിട്ടയായ സംഘടനാപ്രവർത്തനമുള്ള മുസ്‌ലിം ലീഗിൽ സംസ്ഥാന സെക്രട്ടറിവരെ പ്രതിഷേധത്തിന്റെ നോവറിഞ്ഞു. എല്ലാം മൂന്നോ നാലോ ആളുകൾ ചേർന്ന് തീരുമാനിക്കുന്നു വെന്നതാണ് കോൺഗ്രസിലെ വിമർശനം.

ഇഷ്ടപ്പെട്ട നേതാക്കളെ അവർ ആഗ്രഹിച്ച മണ്ഡലത്തിൽ പരിഗണിക്കുന്നില്ലെന്നതാണ് കോൺഗ്രസ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളിക്ക് പകരം നേമത്തായിരിക്കും മത്സരിക്കുന്നതെന്ന പ്രചാരണം ശനിയാഴ്ച വലിയ പ്രതിഷേധത്തിനാണ് കാരണമായത്. ഒരു പ്രവർത്തകൻ വീടിന് മുകളിൽക്കയറി ആത്മഹത്യഭീഷണിവരെ ഉയർത്തി.

പൊന്നാനിയിലും കുറ്റ്യാടിയിലുമായിരുന്നു സിപിഎം പ്രതീക്ഷിക്കാത്ത വിധത്തിൽ അണികളുടെ പ്രതിഷേധമുയർന്നത്. അവസാന നിമിഷം വരെ മാറ്റം പ്രതീക്ഷിച്ച അമ്പലപ്പുഴയിലും ആലപ്പുഴയിലും പ്രവർത്തകർക്കിടയിൽ മുറുമുറുപ്പ് ശക്തമാണ്. പ്രതിഷേധം ശക്തമാണെങ്കിലും പുറമേക്ക് അച്ചടക്ക വാൾവീശി അതു തണുപ്പിക്കാനും തീരുമാനത്തിൽ മാറ്റംവരുത്താതെ കളത്തിലിറങ്ങാനും സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്.

സിപിഐയിൽ കാഞ്ഞങ്ങാട്ടും ചടയമംഗലത്തും മുറുമുറുപ്പ് അവസാനിച്ചിട്ടില്ല. പിറവം സീറ്റിലേക്ക് സിപിഎം അംഗത്തെ സ്ഥാനാർഥിയാക്കിയത് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനും തലവേദനയായി. റാന്നി സീറ്റിലെ സ്ഥാനാർഥി പ്രമോദ് നാരായണനുമുണ്ട് എതിർപ്പ്. കുറ്റ്യാടിയിലെ ജോസ് വിഭാഗത്തിന്റെ സ്ഥാനാർഥിയെ സി.പി.എം. സ്വീകരിക്കുമെന്ന ഘട്ടത്തിലെത്തിയിട്ടുണ്ട്.

അതേസമയം സ്വന്തം മണ്ഡലമായ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണപ്രവർത്തനങ്ങൾ തുടരുകയാണ്. തിങ്കളാഴ്ച അദ്ദേഹം നാമനിർദേശ പത്രിക നൽകും. ധർമടത്ത് ഒരാഴ്ച പ്രചാരണത്തിന് ശേഷം സംസ്ഥാന പര്യടനത്തിന് ഒരുങ്ങുകയാണ് പിണറായി.

LEAVE A REPLY

Please enter your comment!
Please enter your name here