Home Politics സ്വന്തം സ്ഥാനാർഥികളെ കെട്ടിയിറക്കാൻ കെ സി വേണുഗോപാലിൻ്റെ കരുനീക്കം; കോൺഗ്രസിൻ്റെ സ്ഥാനാർഥി പട്ടിക വൈകുന്നു

സ്വന്തം സ്ഥാനാർഥികളെ കെട്ടിയിറക്കാൻ കെ സി വേണുഗോപാലിൻ്റെ കരുനീക്കം; കോൺഗ്രസിൻ്റെ സ്ഥാനാർഥി പട്ടിക വൈകുന്നു

0

കൊച്ചി: ഹൈക്കമാൻഡിലെ സ്വാധീനം ഉപയോഗിച്ച് സ്ഥാനാർഥികളെ കെട്ടിയിറക്കാൻ കെ സി വേണുഗോപാൽ നടത്തുന്ന കരുനീക്കം കോൺഗ്രസിൻ്റെ സ്ഥാനാർഥി പട്ടിക വൈകിക്കുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് ഉണ്ടാക്കിയ സ്ഥാനാർഥി ലിസ്റ്റ് വെട്ടി കെ സി അനുഭാവികളായ 20 പേരെ തിരുകി കയറ്റാനാണ് നീക്കം. ഉമ്മൻ ചാണ്ടിയെ നേമത്ത് മൽസരിപ്പിക്കണമെന്ന ആശയം പോലും സർവ്വേ റിപ്പോർട്ടുകളുടേതെന്ന വ്യാജേന കെസിയുടെ തന്ത്രമാണ്.

ഹൈക്കമാൻഡ് ബന്ധം ഉപയോഗിച്ച് നേരത്തേ സംഘടന തെരഞ്ഞെടുപ്പിലും കെ.സി ഇടപെടൽ നടത്തിയിരുന്നു.
ഏറെ നാളുകളായി ചെന്നിത്തലയും വേണുഗോപാലും തമ്മിലുള്ള തർക്കങ്ങൾ തുടങ്ങിയിട്ട്. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ഹരിപ്പാട് മെഡിക്കൽ കോളജിനായി എൻ ടി പി സിയുടെ സ്ഥലം വിട്ട് നൽകണമെന്ന് കെ പി സി സി പ്രസിഡന്റും എം എൽ എയുമായിരുന്ന രമേശ് ചെന്നിത്തല കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് യു പി എ സർക്കാരിൽ കേന്ദ്ര ഊർജ്ജ സഹമന്ത്രിയായിരുന്ന വേണുഗോപാൽ ഈ പദ്ധതിയെ എതിർത്തു. ഇതോടെ ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായി.

കഴിഞ്ഞ ഡി സി സി പുനസംഘടനയില്‍ വേണുഗോപാൽ ഐ ഗ്രൂപ്പിനെ ഹൈജാക്ക് ചെയ്തെന്ന ആക്ഷേപവും ചെന്നിത്തല വിഭാഗത്തിനുണ്ട്. ഐ ഗ്രൂപ്പിന് അനുവദിച്ച ഡി സി സി പ്രസിഡന്റുമാരിൽ മൂന്നിടങ്ങളിൽ ചെന്നിത്തലയുടെ നിർദ്ദേശത്തെ മറികടന്ന് വേണുഗോപാൽ തന്റെ ഇഷ്ടക്കാരെ നിയമിച്ചു. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര സനലും കൊല്ലത്ത് ബിന്ദുകൃഷ്ണയും ആലപ്പുഴിൽ എം ലിജുവും ഡി സി സി പ്രസിഡന്റുമാരാകുന്നത് വേണുഗോപാലിന്റെ അക്കൗണ്ടിലായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഏറ്റവുമൊടുവിൽ തൃശൂരിൽ എംപി വിൻസെൻ്റ് ഡിസിസി പ്രസിഡൻ്റായും കെസി യുടെ കാരുണ്യത്തിലാണ്.

രമേശ് ചെന്നിത്തലക്കൊപ്പം മൂന്നാം ഗ്രൂപ്പിലും വിശാല ഐ ഗ്രൂപ്പിലും നിഴലായി നിന്ന കെ.സി ഇപ്പോള്‍ രമേശ് ചെന്നിത്തലയേക്കാളും വലിയ നേതാവായിരിക്കുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവുമായ കെ.സിക്കു പിന്നാലെയാണ് ഇപ്പോള്‍ വിശാല ഐ ഗ്രൂപ്പിലെ എംഎല്‍എമാര്‍. സ്ഥാനമോഹികളെല്ലാം കെസി ഭക്തരും.

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രമേശ് ചെന്നിത്തലയുടെ നിഴലായി നിന്ന കെ.സി വേണുഗോപാലാണ് ഇപ്പോള്‍ രമേശ് ചെന്നിത്തലക്ക് ഭീഷണി ഉയര്‍ത്തുന്നത്. രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും വിശ്വസ്ഥനാണിപ്പോള്‍ കെ.സി വേണുഗോപാല്‍.

കര്‍ണാടകയില്‍ ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരുണ്ടാക്കിയതും. മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാരുകളുണ്ടാക്കുന്നതിലും കെസിയുടെ പാടവമാണെന്ന് ഹൈക്കമാൻഡിനെകൊണ്ട് അംഗീകരിപ്പിക്കാൻ കെസിക്കായി.

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചത്.

എഐസിസി ജനറൽ സെക്രട്ടറിമാർക്കിടയിൽ ‘സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി’ സംഘടനാപരമായി ഏറെ ഉയർന്ന പദവിയാണ്. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെക്കാൾ മീതെയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. കോൺഗ്രസ് കോർ കമ്മിറ്റിയിൽ എ കെ ആന്‍റണിക്ക് പുറമേയുള്ള ഏക മലയാളിയും ഇപ്പോൾ കെ സി വേണുഗോപാൽ ആണ്.

ഭാവിയിൽ സന്ദിഗ്ധ സാഹചര്യത്തിൽ പണ്ട് ആന്‍റണി വന്നതുപോലെ മറ്റൊരു വിമാനം കയറി കെസി മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ കേരളത്തിലേക്കെത്തിയാലും അത്ഭുതപ്പെടാനില്ല. കെ സി ഭക്തർ സ്വപ്നം കാണുന്നതും ഇതു തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here