കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സിപിഐക്കുള്ളിൽ പൊട്ടിത്തെറി. തീരുമാനത്തിൽ പ്രതിഷേധിച്ച് മുതിർന്ന സിപിഐ നേതാവും പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായ ബങ്കളം പി കുഞ്ഞിക്കൃഷ്ണൻ കാഞ്ഞങ്ങാട് മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻസ്ഥാനം രാജിവച്ചു. ബങ്കളം കുഞ്ഞിക്കൃഷ്ണനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
സംസ്ഥാനനേതൃത്വം ഇത് അവഗണിച്ചാണ് ചന്ദ്രശേഖരനെത്തന്നെ സ്ഥാനാർഥിയാക്കിയത്. കൂടാതെ സിപിഐക്ക് സ്വാധീനമുള്ള മടിക്കൈ പഞ്ചായത്തിലെ രണ്ടു ലോക്കൽ കമ്മിറ്റികളിലെ മുഴുവൻ നേതാക്കളും രാജിക്കത്ത് നൽകി. രണ്ടു ലോക്കൽ സെക്രട്ടറിമാർ, 14 ബ്രാഞ്ച് സെക്രട്ടറിമാർ, പഞ്ചായത്തിൽനിന്നുള്ള മണ്ഡലം കമ്മിറ്റിയംഗങ്ങൾ എന്നിവരാണ് രാജിക്കത്ത് നൽകിയത്.
കാഞ്ഞങ്ങാട് നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ മടിക്കൈയിൽനിന്നുള്ള നേതാക്കളാരും പങ്കെടുത്തിരുന്നില്ല. കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തിലെ കാഞ്ഞങ്ങാട്, പരപ്പ എന്നിങ്ങനെ രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്. ഇതിൽ മിക്കവാറും അംഗങ്ങളും ചന്ദ്രശേഖരൻ മത്സരിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.