Home National പശ്ചിമ ബംഗാളിൽ വൻതീപ്പിടിത്തം: ഏഴു മരണം

പശ്ചിമ ബംഗാളിൽ വൻതീപ്പിടിത്തം: ഏഴു മരണം

0

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വൻതീപ്പിടിത്തത്തിൽ ഏഴുപേർ മരിച്ചു. സെൻട്രൽ കൊൽക്കത്തയിലെ സ്ട്രാൻഡ് റോഡിലെ ഒരു ഓഫീസ് കെട്ടിടത്തിലാണ് ഇന്നലെ വൈകിട്ട്‌ തീപിടുത്തം ഉണ്ടായത്.

നാല് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും ഒരു റെയിൽവേ ഓഫീസറും ഒരു സുരക്ഷാജീവനക്കാരനുമാണ് മരിച്ചതെന്ന് അധികൃതരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അപകടത്തിൽ രണ്ടുപേരെ കാണാതായിട്ടുണ്ട്.

ന്യൂ കൊയിലാഘട്ട് കെട്ടിടത്തിന്റെ 13-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. ഈസ്റ്റേൺ റെയിൽവേയും സൗത്ത് ഈസ്റ്റേൺ റെയിൽവേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടമാണ് ഇത്. ടിക്കറ്റിങ് ഓഫീസുകളാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ.

12-ാം നിലയിലെ ലിഫ്റ്റിനുള്ളിലാണ് അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തിയത്. ലിഫ്റ്റിനുള്ളിൽ ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് ഇവർ മരിച്ചത്. കെട്ടിടത്തിന്റെ 13-ാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. തുടർന്ന് അഗ്നിരക്ഷാ സേനയുടെ 25-ഓളം ഫയർ എൻജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

രാത്രി 11 മണിയോടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംഭവസ്ഥലം സന്ദർശിച്ചു. തീപ്പിടിത്തം ഉണ്ടായതിനിടെ ലിഫ്റ്റ് ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് മമത പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

തീപ്പിടിത്തം ഉണ്ടായത് റെയിൽവേയുടെ കെട്ടിടത്തിലാണെന്നും റെയിൽവേയ്ക്കാണ് ഉത്തരവാദിത്തമെന്നും മമത പറഞ്ഞു. കെട്ടിടത്തിന്റെ രൂപരേഖ കൈമാറാൻ റെയിൽവേയ്ക്ക് സാധിച്ചില്ല. ദുരന്തത്തിന് മീതേ രാഷ്ട്രീയം കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ റെയിൽവേയിൽനിന്ന് ആരും സംഭവസ്ഥലത്ത് എത്തിയില്ലെന്നും മമത ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here