ബെംഗളൂരു: തനിക്കെതിരെ പ്രചരിച്ച ലൈംഗിക വിഡിയോ വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും കർണാടക ബിജെപി എംഎൽഎ രമേഷ് ജാർക്കിഹോളി. വിഡിയോ പുറത്താകുന്നതിന് 26 മണിക്കൂർ മുൻപ് ബിജെപി ഉന്നത നേതൃത്വം തനിക്ക് മുന്നറിയിപ്പ് നൽകിയതായിരുന്നെന്നും അദേഹം പറഞ്ഞു.
‘കഴിഞ്ഞ നാല് മാസം മുമ്പ് തന്നെ തനിക്കെതിരെയുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നു. തനിക്ക് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തു. ഭയന്നിരുന്നെങ്കിൽ എനിക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു’ അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിവാദ വിഡിയോ പുറത്തായതിനെ തുടർന്ന് മാർച്ച് മൂന്നിനാണ് രമേഷ് ജാർക്കിഹോളി മന്ത്രി സ്ഥാനം രാജിവച്ചത്. കഴിഞ്ഞ നാല് മാസമായി തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നെന്നും അദേഹം പറഞ്ഞു.നിയമപരമായ നടപടിയെടുക്കാൻ നേതൃത്വം തന്നോട് ആവശ്യപ്പെട്ടെന്നും അദേഹം പറഞ്ഞു.
രാജി വയ്ക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. രാജി തീരുമാനം സ്വയമെടുത്തതാണ്. കുടുംബത്തിനുണ്ടായ അപമാനം ഇല്ലാതാക്കാനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും അദേഹം വ്യക്തമാക്കി.
കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷിനിൽ ജോലി വാഗ്ദാനം ചെയ്ത് ജാർക്കിഹോളി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സോഷ്യൽ ആക്ടിവിസ്റ്റായ ദിനേഷ് കലഹള്ളി ആരോപിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.