ന്യൂഡെൽഹി: വിവാഹ വാഗ്ദാനം നൽകിയ ശേഷം അത് പാലിക്കാനായില്ലെന്ന പേരിൽ ഒരാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശ് സ്വദേശിയായ 30കാരന്റെ ഹർജിയിലാണ് കോടതി ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്‌ഐആറും കോടതി റദ്ദാക്കി.
വിവാഹ വാഗ്ദാനത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗീകബന്ധത്തിലേർപ്പെടുകയും പിന്നീട് വിവാഹം നടക്കില്ലെന്ന സ്ഥിതിയെത്തുമ്പോൾ അയാൾ വഞ്ചിച്ചുവെന്നാരോപിച്ച് പീഡന പരാതി നൽകുകയും ചെയ്യുന്നത് എല്ലാ കേസുകളിലും അനുവദിക്കാൻ കഴിയില്ലെന്നും ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 2018 മാർച്ചിലാണ് യുപിയിലെ മഥുര സ്വദേശിയായ പെൺകുട്ടി ഇയാൾക്കെതിരെ പരാതിപ്പെടുത്തന്നതും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്.
തന്നെ പ്രതി വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. അതിന് ശേഷം ഒരു വർഷത്തോളം ഒരുമിച്ച് ജീവിച്ചു. എന്നാൽ പ്രതി തന്നെ വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.എന്നാൽ പരസ്പര സമ്മതത്തോടെയായിരുന്നു ഇവർ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ പെൺകുട്ടി പറഞ്ഞിരുന്നു. ഈ മൊഴിയുമായാണ് പ്രതി കോടതിയെ സമീപിച്ചത്.
താൻ ആത്മാർത്ഥമാണ് പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞത്. എന്നാൽ ചില പ്രതികൂല സാഹചര്യങ്ങൾ കാരണമാണ് വിവാഹത്തിൽ നിന്നും പിന്മാറിയതെന്നുമായിരുന്നു ഇയാളുടെ വാദം. നേരത്തെ ഒരു തവണ വിവാഹം രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും അത് പെൺകുട്ടിക്ക് അറിയാമെന്നും ഇയാൾ കോടതിയെ അറിയിച്ചു.
മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്നാണ് ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറിയതെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇയാൾ പറഞ്ഞു. നേരത്തെ അലഹബാദ് ഹൈക്കോടതിയെ പ്രതി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.
തെറ്റായ വിവാഹ വാഗ്ദാനത്തിലൂടെ ഒരാൾ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് അവളെ വിവാഹം ചെയ്യില്ലെന്ന് പറയുന്നതും അയാൾ അവളെ ചതിക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്നുവെന്ന് 2019ലെ ഒരു വിധിന്യായത്തെ ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തതിനെ എല്ലായ്‌പ്പോഴും വഞ്ചനയായി കാണാൻ കഴിയില്ലെന്നായിരുന്നു ജസ്റ്റീസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രസ്താവന.