കണ്ണൂർ: അമിത് ഷാ നീതിബോധം പഠിപ്പിക്കാൻ കേരളത്തിൽ വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി. കേരളത്തിൽ വന്ന് നീതിബോധം പഠിപ്പിക്കാൻ അമിത് ഷാ നിൽക്കേണ്ട. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല സംസാരവും പ്രവർത്തിയും എങ്കിൽ തങ്ങൾക്കും പറയേണ്ടി വരും. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുമുന്നണിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണം ‘പടയൊരുക്കം’ പിണറായിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസൗഹാർദത്തിന് കേളി കേട്ട നാട്ടിൽ വന്നാണ് അമിത് ഷാ ഉറഞ്ഞു തുള്ളുന്നത്. ഇവിടെയാകെ അഴിമതി ആണെന്ന് പറയുന്നു. സ്ഥാനത്തുള്ളവർ സംസാരിക്കേണ്ട തരത്തിലല്ല അമിത് ഷാ സംസാരിക്കുന്നത്. മുസ്ളിം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ സ്വരം കനക്കുന്നു.
വർഗ്ഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് രാജ്യത്തുള്ളവർക്ക് അറിയാത്തതല്ല. 2002ൽ ഗുജറാത്തിൽ നടന്നത് വർഗ്ഗീയ കലാപം അല്ല വംശഹത്യയാണ്. 2002 കാലത്തെ സ്വഭാവത്തിൽ നിന്നും അമിത് ഷാ മാറിയിട്ടില്ല എന്നാണ് ഇന്നലത്തെ പ്രസംഗത്തിൽ മനസിലായതെന്നും പിണറായി വിജയൻ പറഞ്ഞു.
അമിത് ഷാ കേരളത്തെ അപമാനിച്ചു. കേരളത്തെ അപമാനിക്കുന്നതിനെതിരെ കോൺഗ്രസ് ഒരക്ഷരം പറഞ്ഞില്ല. പദവിക്ക് ചേരുന്ന രീതിയിലല്ല അമിത് ഷാ സംസാരിച്ചത്.തട്ടിക്കൊണ്ട് പോകലിന്റെ പേരിൽ തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നിട്ടില്ല. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട സംശയാസ്പദ മരണത്തെക്കുറിച്ച് അദ്ദേഹം തന്നെ വെളിപ്പെടുത്തട്ടെ, അന്വേഷിക്കാം. എന്നാൽ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കരുത് പിണറായി പറഞ്ഞു.