Home State അർഹത ഇല്ലാത്തവർക്ക് വാക്സീൻ നൽകി സംസ്ഥാനത്ത് വാക്സിൻ ക്ഷാമം; സ്വകാര്യ ആശുപത്രികളിൽ നിയന്ത്രണം

അർഹത ഇല്ലാത്തവർക്ക് വാക്സീൻ നൽകി സംസ്ഥാനത്ത് വാക്സിൻ ക്ഷാമം; സ്വകാര്യ ആശുപത്രികളിൽ നിയന്ത്രണം

0

തിരുവനന്തപുരം: കോഴിക്കോടും തിരുവനന്തപുരത്തും കൊറോണ വാക്സീന് ക്ഷാമം. തലസ്ഥാനത്ത് അർഹത ഇല്ലാത്തവർക്ക് വാക്സീൻ നൽകിയെന്ന് പരാതി. പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്. വാക്സീന് ക്ഷാമം നേരിട്ടതോടെ സ്വകാര്യ ആശുപത്രികളിൽ നിയന്ത്രണം ഏർപ്പെടുത്തി.

മെഗാ വാക്സീന്‍ ക്യാംപുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരെന്ന വ്യാജേന അനര്‍ഹരെ തിരുകിക്കയറ്റിയതാണ് വാക്സീന്‍ ക്ഷാമത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ വാക്സീന്‍ കിട്ടാതെ മടങ്ങുന്ന കാഴ്ച തിരുവനന്തപുരത്തെ പല ആശുപത്രികളിലും കണ്ടു. ഓൺലൈൻ റജിസ്ട്രേഷന്‍ നടത്തിയെത്തിയ പലര്‍ക്കും ഒരാഴ്ച കഴിഞ്ഞ് വരാനും നിര്‍ദേശം നൽകി വിട്ടു. അര്‍ഹരായവര്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലുള്‍പ്പെടെ നടത്തിയ മെഗാ വാക്സീന്‍ ക്യാംപുകളില്‍ അനധികൃതമായി കയറി പറ്റിയവർ നിരവധിയാണ്‌.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടേയും വിഐപി ഡ്യൂട്ടിയുടേയുമൊക്കെ പേരു പറഞ്ഞാണ് പലരും കുത്തിവയ്പെടുത്തത്. ശുപാര്‍ശകളുമായെത്തിയവര്‍ക്കു നേരെ അധികൃതരും കണ്ണടച്ചു. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണക്ക് മുപ്പതിനായിരത്തില്‍ താഴെ മാത്രം.

അതേസമയം, എറണാകുളം ജില്ലയിൽ നിലവിലുള്ള വാക്സീൻ സെൻ്ററുകളിൽ ആവശ്യമായ വാക്സീൻ ഡോസുകളുണ്ടെന്ന് ഡിഎംഒ അറിയിച്ചു. പത്തനംതിട്ടയിൽ 73 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നല്‍കുന്നത്. ബുധൻ ഞായർ ദിവസങ്ങളിൽ വാക്സിനേഷൻ ഇല്ല. ആവശ്യമായ വാക്സിൻ ലഭ്യമാണ്. ഇതുവരെ കുറവുണ്ടായിട്ടില്ല എന്നാണ് വിവരം.

തൃശ്ശൂരിൽ രണ്ട് ദിവസതേക്കുള്ള വാക്‌സിൻ ഉണ്ട്. അത് കഴിഞ്ഞാൽ ക്ഷാമമാകും. നിലവിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കാണ് വാക്‌സിൻ നൽകുന്നത്. പൊതുജനത്തിന് എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്പോട് രജിസ്ട്രേഷന് നിർത്തിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here