കണ്ണൂർ: സിപിമ്മിൻ്റെ കണ്ണൂരിലെ ഒറ്റയാൻ. പാർട്ടിക്കുള്ളിലെ പുതിയ വി.എസ്. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാർട്ടിക്കുള്ളിൽ മറ്റൊരു ‘വി.എസ്’ ഉയിരെടുക്കുന്നത് നേതൃത്വം സമ്മതിക്കില്ല. ആ നിലക്കുള്ള കരുതൽ നടപടികളാണ് ജയരാജൻ്റെ ചിറകരിയുന്നതിലേക്ക് നയിക്കുന്നത്. അക്രമ രാഷ്ട്രീയത്തിൻ്റെ പ്രയോക്താവെന്ന് ആക്ഷേപം നേരിടുമ്പോഴും ലളിതജീവിതം നയിക്കുന്ന, അഴിമതി ആരോപണങ്ങൾ കേൾപ്പിക്കാത്ത, ആർ.എസ്.എസ് വെല്ലുവിളി നെഞ്ചുറപ്പോടെ നേരിടുന്ന നേതാവെന്ന പ്രതിച്ഛായ. പി. ജയരാജൻ അണികൾക്ക് പ്രിയങ്കരനാണ്.
സമൂഹമാധ്യമങ്ങളിൽ പി.ജെ ഫാൻസ് പേജുകളുണ്ടാവുന്നതും കണ്ണൂരിൻ താരകമെന്നും ചെഞ്ചോര പൊൻകതിരെന്നും പാടിപ്പുകഴ്ത്തുന്ന വിഡിയോ ആൽബം വൈറലാകുന്നതിൻ്റെയും സാഹചര്യം അതാണ്. ഇതോടെയാണ് ‘പി.ജെ മറ്റൊരു വി.എസ്’ എന്ന ആശങ്ക നേതൃത്വത്തെ പിടികൂടിയത്.
നിയമസഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ട പി. ജയരാജൻ സി.പി.എം നേതൃത്വത്തിൽ കൂടുതൽ ഒറ്റപ്പെടുന്നു. കണ്ണൂർ ലോബിയിലെ ഒറ്റയാനെ തളക്കാനുള്ള പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനം മറനീക്കി പുറത്തുവരുകയാണ്. വടകരയിൽനിന്ന് പാർലമെൻറിലേക്ക് മത്സരിക്കുന്നതിനായി ജില്ല സെക്രട്ടറി സ്ഥാനമൊഴിഞ്ഞ പി. ജയരാജന് നിയമസഭയിലേക്ക് സീറ്റ് പൊതുവിൽ പ്രതീക്ഷിച്ചതാണ്.
പി ജയരാജൻ്റെ കാര്യത്തിൽ പാർട്ടി നേതൃത്വം കനിഞ്ഞില്ല. പാർലമെൻറിലേക്ക് മത്സരിച്ച് തോറ്റവർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന, സംസ്ഥാന സെക്രട്ടറിയേറ്റ് നിശ്ചയിച്ച മാനദണ്ഡമാണ് പി. ജയരാജന് തടസ്സമായി വിശദീകരിക്കപ്പെടുന്നത്. പാലക്കാട് ലോക്സഭ മണ്ഡലത്തിൽനിന്ന് തോറ്റ എം.ബി. രാജേഷും കോട്ടയം ലോക്സഭ മണ്ഡലത്തിൽ തോറ്റ വി.എൻ. വാസവനും പട്ടികയിലുണ്ട്.
മാത്രമല്ല, ലോക്സഭയിലേക്ക് മത്സരിക്കാൻ മാറിനിന്ന കോട്ടയം ജില്ല സെക്രട്ടറി സ്ഥാനം വി.എൻ. വാസവന് തിരിച്ചുകിട്ടുകയും ചെയ്തു. വാസവനും രാജേഷിനും കിട്ടിയ ഇളവ് ജയരാജൻ്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നതിൽതന്നെ നേതൃത്വത്തിൻ്റെ തീരുമാനം എന്താണെന്ന് വ്യക്തമാണ്. പാർട്ടിക്കും അപ്പുറത്തേക്ക് വളരാൻ ശ്രമിക്കുന്ന പി. ജയരാജൻ്റെപോക്ക് വി.എസിൻ്റെ വഴിയേ ആണെന്ന് പാർട്ടി വിലയിരുത്തിയിട്ട് നാളേറെയായി. വി.എസ് എന്ന ഒറ്റയാൻ നേതൃത്വത്തിന് ഉയർത്തിയ വെല്ലുവിളികൾ ചെറുതല്ല.