തരൂരിൽ രഹസ്യമായി ഭാര്യ ഡോ.ജമീലയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനുള്ള മന്ത്രി എകെ ബാലൻ്റ നീക്കം പൊളിഞ്ഞു; ജമീലയെ പരിഗണിക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്

പാലക്കാട്: തുടക്കം മുതലേ രഹസ്യമായി വച്ച് ഭാര്യ ഡോ.ജമീലയുടെ സ്ഥാനാർഥിത്വം നേതൃത്വത്തെക്കൊണ്ട് പ്രഖ്യാപിക്കാൻ മന്ത്രി എകെ ബാലൻ നടത്തിയ നീക്കം പൊളിഞ്ഞു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പാലക്കാട്ടെ തരൂർ സീറ്റിൽ ജമീലയെ സ്ഥാനാർത്ഥിയായി പരിഗണിക്കേണ്ടെന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പികെജമീലയെ മത്സരിപ്പിക്കുന്നത് തരൂരിലേയും മറ്റു മണ്ഡലങ്ങളിലേയും വിജയസാധ്യതയെ ബാധിക്കുമെന്ന നിലപാട് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും നേതൃത്വം ആവർത്തിച്ചതോടെയാണ് മുൻതീരുമാനത്തിൽ നിന്നും പാർട്ടി പിന്നോട്ട് പോകുന്നത്.

നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ.ശാന്തകുമാരിയെ ആയിരുന്നു തരൂരിലേക്ക് സിപിഎം പരിഗണിച്ചതെങ്കിൽ ഡിവൈഎഫ്ഐ നേതാവ് പി.പി.സുമോദിനെ തരൂരിൽ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായത്. അഡ്വ.ശാന്തകുമാരിയെ കോങ്ങാട് സീറ്റിൽ മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും ഉച്ചയോടെ തരൂർ മണ്ഡലത്തിൽ വ്യാപകമായും പി.കെ.ജമീലയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു. പ്രാദേശികമായും അണികൾക്കിടയിലും ഇത്ര ശക്തമായ എതിർപ്പ് നിലനിൽക്കവേ അതിനെ അവഗണിച്ച് ജമീലയെ ഇറക്കിയാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ സമിതിയിലും നടന്ന ചർച്ചകളിൽ ഭൂരിപക്ഷം നേതാക്കളും പറഞ്ഞതെന്നാണ് സൂചന.

എതിർപ്പ് കടുത്തതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ പാർട്ടി തീരുമാനിച്ചത്. സ്ഥാനാർത്ഥി നിർണയഘട്ടത്തിൽ സംസ്ഥാന നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്നാണ് ജമീലയുടെ പേര് തരൂരിലേക്ക് പരിഗണിച്ചതെന്നാണ് സൂചന.