കൊല്ലം: “ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് തനിയ്ക്ക് താല്പര്യം. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകാൻ താനില്ല, ഒരു കലാകാരനായ താൻ രാഷ്ട്രീയത്തിൽ പോയത് തെറ്റായി പോയെന്നും കൊല്ലം തുളസി. നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയിൽ പോയത്. എന്നാൽ, പാർട്ടിക്കാർ അത് മുതലെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നലകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഇപ്പോൾ രാഷ്ട്രീയപാർട്ടികളുമായി അകന്നു കഴിയുകയാണ്. ഇനി ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകാനോ പ്രവർത്തിക്കാനോ താത്പര്യപ്പെടുന്നില്ല. ബി.ജെ.പി. വിട്ട് സി.പി.എമ്മിൽ ചേരാൻ പോകുന്നുവെന്നും ഇടത് സ്ഥാനാർഥിയായി മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്നെല്ലാം വാർത്തകൾ വന്നിരുന്നു. എന്നാൽ അതെല്ലാം തെറ്റാണ്.” ഇടത് സ്ഥാനാർഥിയായോ മറ്റേതെങ്കിലും പാർട്ടി അംഗമായോ മത്സരിക്കാൻ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയിൽ പോയത്. എന്നാൽ പാർട്ടിക്കാർ അത് മുതലെടുക്കുകയായിരുന്നു. ശബരിമല വിഷയവുമായി ഉണ്ടായ പ്രശ്നത്തിൽ പാർട്ടിക്കാർ ആരും കൂടെനിന്നില്ല.” അദ്ദേഹം പറഞ്ഞു.
2015-ലാണ് കൊല്ലം തുളസി ബി.ജെ.പിയിൽ ചേർന്നത്. തുടർന്ന് 2015-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ കുണ്ടറയിൽ ബി.ജെ.പി. സ്ഥാനാർഥിയായി നിർദ്ദേശിച്ചിരുന്നെങ്കിലും മത്സരിച്ചിരുന്നില്ല.