തിരുവനന്തപുരം: ലാന്റ് റവന്യു കമ്മിഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തതിനു കാരണം സഹപ്രവർത്തകരായ അഞ്ചുപേരുടെ നിരന്തര പീഡനമാണെന്ന് പരാതി ഉയർന്നു. മൃതദേഹത്തിനു സമീപത്ത് നിന്നു ലഭിച്ച ഡയറികുറിപ്പിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.
പൊലീസ് കസ്റ്റഡിയിലെടുത്ത ഡയറിയിലെ കുറിപ്പ് വീട്ടുകാർ മൊബൈലിൽ പകർത്തിയിട്ടുണ്ട്. തല്ക്കാലം അതു പുറത്തുവിടരുതെന്നാണ് പൊലീസ് നിർദേശം. അഞ്ചു ജീവനക്കാരുടെ പേരുകൾ ഇതിൽ പറയുന്നുണ്ട്. അഞ്ചുതെങ്ങ് പൊലീസ് അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ശനിയാഴ്ച രാവിലെയാണ് അഞ്ചുതെങ്ങ് കായിക്കര വിപിനിവാസിൽ ആനിയെ (48) കിടപ്പുമുറിയിലെ ജനാലകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 13 വർഷമായി റവന്യുകമ്മിഷണറേറ്റിലാണ് ജോലി. രണ്ടാഴ്‌ചയിലേറെയായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഓഫീസിലെ ചിലർ മാനസികമായി പീഡിപ്പിക്കുന്നതായി സഹോദരി ആഭയെ അറിയിച്ചിരുന്നു. എന്നാൽ കൃത്യമായി ഓഫീസിൽ പോയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇവർ മൂകമായ അവസ്ഥയിലായി. ഭക്ഷണം പാകംചെയ്യാൻ പോലും താത്പര്യം കാട്ടിയില്ല. വെള്ളിയാഴ്ചയും ഓഫീസിൽ എത്തി. ഭർത്താവ് വർഷങ്ങളായി അകന്നു കഴിയുകയാണ്. സി.എ വിദ്യാർത്ഥിയായ മകൻ വിഷ്ണുവും ഡിഗ്രി പഠനം പൂർത്തിയാക്കിയ മകൾ പാർവതിയുമാണ് വീട്ടിലുള്ളത്.
മകൾക്കൊപ്പമാണ് പതിവായി ഉറങ്ങിയിരുന്നത്. വെള്ളിയാഴ്ച പിഎസ് സി പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ മകൾ തലേദിവസം ഉറക്കമൊഴിഞ്ഞ ക്ഷീണം കാരണം ഏഴുമണിയോടെ മറ്റൊരു മുറിയിൽ ഉറങ്ങി. രാവിലെ 6.30തോടെ ഉണർന്ന മകൾ അടുക്കളയിൽ അമ്മയെ കാണാതായപ്പോൾ തിരക്കി കിടപ്പുമുറിയിലേക്ക് പോയി. വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നു. മുട്ടിയിട്ടും തുറക്കാതായതോടെ പാർവതിയും വിഷ്ണുവും ജനൽ ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് ആനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ വാതിൽപൊളിച്ചു കയറി.
മേശപ്പുറത്തെ ഡയറിയിൽ ആത്മഹത്യയ്ക്ക് കാരണക്കാരായ ജീവനക്കാരുടെ പേരുകൾ പരാമർശിച്ചിരുന്നു.പുലർച്ചെ മൂന്നു മണിയോടെ സമീപത്ത് പൗൾട്രിഫാം നടത്തുന്ന ആനിയുടെ സഹോദരൻ ആഹ്ലാദ് വീട്ടിലെത്തിയിരുന്നു. കോഴിക്കായി ആളുകൾ നൽകുന്ന പണം ആനിയുടെ വീട്ടിൽ നിന്ന് വാങ്ങിയ ശേഷമാണ് ആഹ്ലാദ് കടയിലേക്ക് പോകുന്നത്. ആനിയും മകനുമാണ് വാതിൽ തുറന്ന് പണം നൽകിയത്. വീണ്ടും ഉറങ്ങാൻ പോവുകയായിരുന്നു.