തിരുനൽവേലി: എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരുനൽവേലി സെൻറ്. സേവ്യർ കോളജിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. സ്നേഹത്തിൻ്റെയും അഹിംസയുടേയും പാതയിൽ പ്രധാനമന്ത്രിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ മോദി ആരാണ്? ആരുമല്ല. ഈ രാജ്യത്തെ ആളുകൾ ബ്രിട്ടീഷ് സാമ്രാജ്യത്തെ തിരിച്ചയച്ചു, അതുപോലെ തന്നെ മോദിയെ നാഗ്പൂരിലേക്ക് തിരിച്ചയക്കും- രാഹുൽ കൂട്ടിച്ചേർത്തു.
അതെ, ശക്തനായ ശത്രുവിനോടാണ് പോരാടുന്നത്. പണാധിപത്യം പുലർത്തുന്ന ശത്രുവിനെയാണ് നേരിടുന്നത്. എതിരാളികളെ തകർക്കുന്ന ശത്രുവിനോടാണ് പോരാട്ടം. എന്നാൽ ഈ പോരാട്ടം ഇതിനുമുൻപ് നമ്മൾ ചെയ്തിട്ടുണ്ട്. പുതിയ ശത്രുവിനേക്കാൾ വലിയ ശത്രുവിനെ (ബ്രിട്ടീഷ്) പരാജയപ്പെടുത്തിയിട്ടുണ്ട്- രാഹുൽ വിദ്യാർഥികളുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
ചെറു ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചാല്‍ അത് ബിജെപി അട്ടിമറിക്കുമെന്നും മികച്ച സ്ഥാനാര്‍ഥിയുണ്ടായിട്ടും പാര്‍ട്ടിക്ക് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങള്‍ നല്കുന്ന അധികാരം ബിജെപി പണം ഉപയോഗിച്ച് കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു
രാജ്യതാല്പര്യങ്ങള്ക്ക് വിപരീതമായാണ് നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ വരെ ബിജെപി ഉപയോഗിക്കുകയാണ്. രാജ്യത്തെ ജനാധിപത്യം തന്നെ ബിജെപി അട്ടിമറിച്ചു. മാധ്യമങ്ങളും ജുഡീഷ്യറിയും ഇത്തരം അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്.
അവരുടെ സ്വാധീനത്തിന് വഴങ്ങാത്തത് കൊണ്ടാണ് ബിജെപി തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും രാഹുല്‍ നേരത്തേ തൂത്തുകുടിയില്‍ പറഞ്ഞു. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയും രാജിവെച്ചതോടെയാണ് പുതുച്ചേരിയിലെ യുപിഎ ഭരണം അട്ടിമറിക്കപ്പെട്ടത്.
പുതുച്ചേരിയിൽ വിശ്വാസവോട്ടില്‍ സര്‍ക്കാരിനെ മറിച്ചിട്ട് രാജിവെച്ചവരില്‍ മിക്കവരും ഇതിനോടകം ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ നിയമസഭയില്‍ 33 എംഎല്‍എമാരാണുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര് കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത ബിജെപി നേതാക്കളാണ്.