തിരുവനന്തപുരം: സർക്കാരിനെതിരെ നിശിത വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കുറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ പേരെടുത്ത് പറയാതെ പിണറായി ജില്ലകൾ തോറും നടത്തിയ പര്യടനം ലക്ഷ്യമാക്കി സർക്കാരിനെതിരെ പരോക്ഷ വിമർശനമുയർത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ദളിതരും ആദിവാസികളും എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ഇവരുടെ ഭൂപ്രശ്നങ്ങൾ ആരെങ്കിലും ഉയർത്തുന്നുണ്ടോ? എന്നും അദ്ദേഹം ചോദിക്കുന്നു.
വികസനമെന്ന പേരിൽ സർക്കാർ നടത്തിയ ഇടപാടുകളെയും ഗീവർഗീസ് മാർ കുറിലോസ് നിശിതമായി വിമർശിച്ചു. തട്ടിക്കൂട്ടു കമ്പനികൾക്കും സമുദായ നേതാക്കൾക്കും വരേണ്യവർഗ ക്ലബ്ബുകൾക്കും ഒക്കെ ഏക്കർ കണക്കിന് ദാനം ചെയ്യാൻ ഇവിടെ ഭൂമി സുലഭമാണ്. ഭൂരഹിതർക്ക് കൊടുക്കാൻ മാത്രം ഇവിടെ ഭൂമി ഇല്ല പോലുമില്ലെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചോദിക്കാതെ വയ്യ, തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുന്നണികളും പതിവ് നേർച്ചകളായ യാത്രകളും അതിന്റെ ഭാഗമായി എല്ലായിടത്തും ‘പൗര പ്രമുഖ’രുമായുള്ള കൂടികാഴ്ച്ചകളും ഒക്കെ നടത്തി. ഇതിലൊക്കെ എവിടെയാണ് സമൂഹത്തിൽ ഇപ്പോഴും അരികുവൽക്കരിക്കപ്പെട്ടു കഴിയുന്ന ദളിതരും ആദിവാസികളും? ഉദാഹരണത്തിന് ഇവരുടെ ഭൂപ്രശ്നങ്ങൾ ആരെങ്കിലും ഉയർത്തുന്നുണ്ടോ? തട്ടിക്കൂട്ടു കമ്പനികൾക്കും സമുദായ നേതാക്കൾക്കും വരേണ്യവർഗ ക്ലബ്ബുകൾക്കും ഒക്കെ ഏക്കർ കണക്കിന് ദാനം ചെയ്യാൻ ഇവിടെ ഭൂമി സുലഭമാണ്.
ഭൂരഹിതർക്ക് കൊടുക്കാൻ മാത്രം ഇവിടെ ഭൂമി ഇല്ല പോലും. നമ്മുടെ ‘വികസന’ത്തിൽ ദളിതരും ആദിവാസികളും എന്ന് എണ്ണപ്പെടും? ‘പൗരപ്രമുഖരിൽ ‘ എന്ന് ഈ സമൂഹങ്ങൾക്കു പ്രാധിനിത്യം ലഭിക്കും? ‘കട ‘പ്പുറത്തു നമ്മൾ കെട്ടിപ്പൊക്കുന്ന വികസനം ആരുടെ വികസനമാണ്? ഈ ചോദ്യങ്ങൾ പോലും നമ്മുടെ പൊതു രാഷ്ട്രീയ ‘DISCOURSE ‘ ഇൽ നിന്ന് അപ്രത്യക്ഷമാകുന്നത് ആശങ്ക ഉണർത്തുന്നു.